കശ്മീരില്‍ സൈന്യത്തിനു നേര്‍ക്കുള്ള കല്ലേറ് അവസാനിച്ചു: കരസേനാ മേധാവി ബിപിന്‍ റാവത്ത്

ഗാസിപുര്‍: കശ്മീരില്‍ സൈന്യത്തിനു നേര്‍ക്കുള്ള കല്ലേറ് ഏറെക്കുറെ അവസാനിച്ചെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്.

ഗാസിപൂരില്‍ അബ്ദുള്‍ ഹാമിദ് രക്തസാക്ഷിത്വദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തിനു കഴിഞ്ഞതാണ് കല്ലേറു കുറയാന്‍ കാരണമായതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കശ്മീരില്‍ കല്ലേറ് അവസാനിച്ചു. കാരണം അവരുടെ പ്രവര്‍ത്തനങ്ങളെ വിജയകരമായി പ്രതിരോധിക്കാന്‍ സൈന്യത്തിനു കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ ഇപ്പോഴത്തെ അവസ്ഥ വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്കുകൊണ്ട് ജനങ്ങളുടെ ജീവിതത്തിനുണ്ടാകുന്ന തടസങ്ങള്‍ മാറിയെന്ന് കശ്മീരിലെ ജനങ്ങള്‍ പോലും സമ്മതിക്കും- റാവത്ത് പറഞ്ഞു. ഭീകരര്‍ക്കെതിരായ നീക്കങ്ങള്‍ ഭാവിയിലും ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ രാഷ്ട്രീയ നേതൃത്വവും നയതന്ത്ര പ്രതിനിധികളുമാണ് ശ്രമിക്കേണ്ടതെന്നും ലഭിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചാണ് സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

Top