ആര്‍മിയില്‍ വീണ്ടും ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പ്രവേശനം; ബൈഡന് കയ്യടിച്ച് അമേരിക്ക

വാഷിംഗ്ടണ്‍:അമേരിക്കന്‍ ആര്‍മിയില്‍ ഇനി ട്രാന്‍സ്ജെന്‍ഡറുകളെയും ഉള്‍പ്പെടുത്തും. ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കിക്കൊണ്ടുള്ള മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി പ്രസിഡന്റ് ജോ ബൈഡന്‍ പിന്‍വലിച്ചു. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷ സമൂഹങ്ങള്‍ ബൈഡന്റെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തി.

‘ഇത്രയേ ഉള്ളൂ കാര്യം;സേവനമനുഷ്ടിക്കാന്‍ സാധിക്കുന്നവര്‍ക്കെല്ലാം അഭിമാനത്തോടെ, മറച്ചുവെക്കലുകളില്ലാതെ അത് ചെയ്യാന്‍ സാധിക്കുമ്പോഴാണ് അമേരിക്ക കൂടുതല്‍ സുരക്ഷിത സ്ഥാനമാവുന്നത്,’ ബൈഡന്‍ ട്വീറ്റ് ചെയ്തു.

2016ല്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സേനയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു ഈ നടപടി. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഈ ഉത്തരവ് പിന്‍വലിക്കുകയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ റിക്രൂട്ട്മെന്റ് തടയുകയും ചെയ്തു.

മിലിട്ടറിയുടെ ശ്രദ്ധ അതിശയിപ്പിക്കുന്ന വിജയങ്ങള്‍ നേടുന്നതിലായിരിക്കണം, അല്ലാതെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സേനയിലെടുക്കുന്നത് വഴിയുണ്ടാകുന്ന ഭാരിച്ച മെഡിക്കല്‍ ചെലവുകളും മറ്റു ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിലാവരുതെന്നുമായിരുന്നു ട്രംപ് അന്ന് പറഞ്ഞിരുന്നത്. ട്രാന്‍സ് വിരുദ്ധമെന്ന നിലയില്‍ കുപ്രസിദ്ധമായ ട്രംപിന്റെ 2019ലെ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി ഇപ്പോഴും നിലവിലുണ്ട്. ഈ പോളിസിക്കെതിരെ വന്ന നിരവധി ഹര്‍ജികളില്‍ യു.എസിലെ വിവിധ കോടതികളിലായി വാദം നടന്നു വരികയാണ്.

ഈ വര്‍ഷത്തെ പ്രതിരോധ പോളിസി ബില്ലില്‍ ലിംഗപരമായ വിവേചനം ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദേശം ഉള്‍പ്പെടുത്തണം, സേവനം അനുഷ്ടിക്കാന്‍ യോഗ്യതയുള്ളവര്‍ക്കെല്ലാം അമേരിക്കന്‍ ആര്‍മിയില്‍ ചേരാന്‍ സാധിക്കണമെന്നും കോണ്‍ഗ്രസ് പ്രതിനിധി ജാക്കി സ്പെയര്‍ പറഞ്ഞു. യു.എസ് മിലിട്ടറിയിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ എണ്ണത്തെ കുറിച്ചുള്ള ഔദ്യോഗിക കണക്കുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

 

Top