സച്ചിന്റെ ചരിത്രം ആവര്‍ത്തിച്ച് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍, രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ചുറി

മുംബൈ: രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കർ. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയടിച്ച ചരിത്രം മകനും ആവർത്തിച്ചിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ ഗോവക്കായി അരങ്ങേറിയ അര്‍ജ്ജുന്‍ രാജസ്ഥാനെതിരെ സെഞ്ചുറിയടിച്ചാണ് പിതാവിന്റെ നേട്ടം ആവര്‍ത്തിച്ചത്. രാജസ്ഥാനെതിരെ ഏഴാമനായി ക്രീസിലെത്തിയ അര്‍ജ്ജുന്‍ 207 പന്തില്‍ 120 റണ്‍സടിച്ചു.

201-5 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ഗോവയെ അര്‍ജ്ജുനും സെഞ്ചുറിയുമായി സുയാഷ് എസ് പ്രഭുദേശായിയും ചേര്‍ന്ന് (186*) വമ്പന്‍ സ്കോറിലേക്ക് നയിച്ചു. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാനെതിരെ ഗോവ ആറ് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെടുത്തിട്ടുണ്ട്. 34 വര്‍ഷം ഇതുപോലൊരു ഡിസംബറിലായിരുന്നു സച്ചിന്‍ രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയത്.

രണ്ടാം ദിനം ഏഴ് റണ്‍സെന്ന നിലയിലാണ് അര്‍ജ്ജുന്‍ ബാറ്റിംഗ് തുടങ്ങിയത്. 15 ഫോറും രണ്ട് സിക്സും അടിച്ചാണ് അര്‍ജ്ജുന്‍ സെഞ്ചുറി തികച്ചത്. കഴിഞ്ഞ സീസണില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്ന അര്‍ജ്ജുന്‍ അവിടെ അവസരം ലഭിക്കാതിരുന്നതോടെയാണ് സച്ചിന്റെ ഉപദേശപ്രകാരം ഗോവയിലേക്ക് കൂടുമാറിയത്. 2018ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അണ്ടര്‍ 19 ക്രിക്കറ്റില്‍ അരങ്ങേറിയ ഇടം കൈയന്‍ പേസറായ അര്‍ജ്ജുന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടെങ്കിലും ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. വരാനിരിക്കുന്ന ഐപിഎല്‍ സീസണിലും മുംബൈ ഇന്ത്യന്‍സ് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ കൂടിയായ സച്ചിന്‍ ഇപ്പോള്‍ ടീമിന്റെ മെന്ററാണ്.

യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗിന് കീഴിലാണ് അര്‍ജ്ജുന്‍ പരിശീലനം നടത്തിയത്. വിജയം ഹസാരെ ട്രോഫിയില്‍ ഗോവക്കായി ഏഴ് കളികളില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയും അര്‍ജ്ജുന്‍ തിളങ്ങിയിരുന്നു.

Top