അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസിനു മുന്നില്‍ ഹാജരായി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസിന് മുന്നില്‍ ഹാജരായി. അഭിഭാഷകനൊപ്പമാണ് നിയമവിദ്യാര്‍ഥി കൂടിയായ അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്.

അര്‍ജുന്‍ ആയങ്കി വലിയ ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് പറയത്തക്ക ജോലിയൊന്നുമില്ലായിരുന്നു. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യലുകള്‍ക്ക് ഭാര്യയുടെ അമ്മ നല്‍കിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്.

എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് അര്‍ജുന്റെ സാമ്പത്തിക സ്രോതസുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അര്‍ജുന്റെ ഭാര്യയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഷെഫീഖിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാളെയാണ് അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.

 

Top