സ്വര്‍ണക്കടത്ത്; സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അര്‍ജുന്‍ ആയങ്കി

കോഴിക്കോട്: വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം കവരാന്‍ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അര്‍ജുന്‍ ആയങ്കി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ കരിപ്പൂര്‍ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അര്‍ജുന്‍ ആവര്‍ത്തിച്ചു.

കരിപ്പൂരിലെ ഏറ്റവും ഒടുവിലെ സ്വര്‍ണക്കടത്തില്‍ പങ്ക് നിഷേധിച്ച അര്‍ജുന്‍, ഇതിന് മുന്‍പ് സ്വര്‍ണക്കടത്തുകാരുടെ പക്കല്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി സമ്മതിച്ചു. കടത്ത് സ്വര്‍ണം കവരാന്‍ സഹായിച്ചതിന് ടിപി കേസ് പ്രതികള്‍ക്ക് ലാഭവിഹിതം പകരമായി നല്‍കിയെന്ന് മൊഴിയില്‍ പറയുന്നു. ടിപി കേസ് പ്രതികള്‍ നിര്‍ദ്ദേശിക്കുന്ന ആളുകള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരുന്നത്. കരിപ്പൂര്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ സഹായം കിട്ടിയെന്നും മൊഴിയുണ്ട്. പാനൂര്‍ ചൊക്ലി മേഖലയിലാണ് അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞത്.

കരിപ്പൂരില്‍ വന്നത് പണം വാങ്ങാനാണെന്നും സ്വര്‍ണം കവരാനല്ലെന്നും അര്‍ജുന്‍ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളില്‍ തന്റെ പങ്ക് സമ്മതിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് അര്‍ജുന്‍ ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്റെ സംശയം. അര്‍ജുന്‍ മൊഴികളില്‍ പരാമര്‍ശിച്ചവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ആവശ്യമെങ്കില്‍ ടിപി കേസ് പ്രതികളെ കൂടി ചോദ്യം ചെയ്‌തേക്കും.

 

Top