അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന അര്‍ജുന്‍ ആയങ്കി ഇന്ന് രാവിലെ 10.45ഓടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തി കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ഒളിവിലുള്ള അര്‍ജുനായി ഏതാനും ദിവസങ്ങളിലായി കസ്റ്റംസ് തിരിച്ചില്‍ നടത്തുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കണ്ണൂരിലുള്ള അര്‍ജുന്റെ വീടിന് മുമ്പില്‍ നോട്ടീസ് പതിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകുമോ എന്ന സംശയം നിലനില്‍ക്കെയാണ് അഭിഭാഷകനൊപ്പം അര്‍ജുന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിയത്.

കേസില്‍ പിടിയിലായ ഷെഫീഖിന്റെ ഫോണില്‍ നിന്ന് ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ഷെഫീഖിന് അര്‍ജുന്‍ നല്‍കിയ നിര്‍ദേശങ്ങളും കസ്റ്റംസിന് ലഭിച്ചിരുന്നു. ഈ തെളിവുകളുടെ എല്ലാം അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നാണ് വ്യക്തമാകുന്നത്.

മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡിയില്‍ വേണെമെന്ന കസ്റ്റംസ് അപേക്ഷ പരിഗണിച്ച കോടതി അത് അനുവദിച്ചിട്ടുണ്ട്. ഷഫീഖിനെ കസ്റ്റഡിയില്‍ വാങ്ങി ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് വിവരം.

Top