കുമളി (ഇടുക്കി) : ചിന്നക്കനാലിൽ നിന്ന് പെരിയാറിലേക്കുള്ള യാത്രക്കിടെ അരിക്കൊമ്പന് വീണ്ടും ബൂസ്റ്റർ ഡോസ് നൽകി. ആദ്യം മയക്കുവെടി വെച്ചതിന് ശേഷം ഇതോടെ ഏഴ് തവണയാണ് അരിക്കൊമ്പന് ബൂസ്റ്റർ ഡോസ് നൽകിയിരിക്കുന്നത്. ചിന്നക്കനാലിൽ നിന്ന് പുറപ്പെട്ടയുടനെ തന്നെ ആനിമൽ ആംബുലൻസിൽ വച്ച് ആന പരാക്രമം കാണിച്ചിരുന്നു. 10 ലേറെ വാഹനങ്ങൾ ഉൾപ്പെട്ട സംഘമാണ് കുമളിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. പൂപ്പാറയിൽ വാഹനം എത്തിയപ്പോഴേക്കും ആനയെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു.
കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലൂടെയാണ് വാഹനവ്യൂഹം കടന്നുപോയത്. അതേസമയം കുമളിയിൽ മഴ തുടരുകയാണ്. നേരത്തേ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ചിന്നക്കനാലിൽ മഴ പെയ്തതും കാറ്റുവീശിയതും കാഴ്ച മറച്ച് കോട മഞ്ഞിറങ്ങിയതും വെല്ലുവിളിയായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് നാല് കുങ്കിയാനകളുടെ ശ്രമഫലമായി അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി. പിന്നീട് സുരക്ഷ ഉറപ്പാക്കൻ ഇരട്ട കൂട് തീർത്താണ് ആനയുമായി വാഹനം യാത്ര തുടർന്നത്.