അരിക്കൊമ്പന്‍ ആരോഗ്യവാന്‍; പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്‌നാട് വനം വകുപ്പ്

 

ചെന്നൈ: അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ചിത്രവും തമിഴ്‌നാട് വനം വകുപ്പ് പുറത്ത് വിട്ടു. കോതയാര്‍ നദിയുടെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനിപ്പോള്‍. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വനംവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 36 പേരുടെ സംഘത്തിനാണ് അരിക്കൊമ്പന്റെ നിരീക്ഷണ ചുമതല.

നേരത്തെയും അരിക്കൊമ്പന്‍ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടിരുന്നു. കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ മണിമുത്താര്‍ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്ത് വന്നത്. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം അരിക്കൊമ്പനുള്ള മേഖലയില്‍ തുടരുകയാണ്. 36 പേരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.

 

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്.

 

 

 

Top