അരിക്കൊമ്പന്‍ അപ്പര്‍ കോതയാര്‍ മേഖലയില്‍; നിരീക്ഷണം തുടരുന്നു

 

രിക്കൊമ്പന്റെ കോളറില്‍ നിന്നും വീണ്ടും സിഗ്‌നല്‍ ലഭിച്ച് തുടങ്ങി. അപ്പര്‍ കോതയാര്‍ മേഖലയില്‍ തന്നെ ചുറ്റിത്തിരിയുകയാണ്. അവസാനം റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിച്ചത് ഇന്ന് രാവിലെ 5.20ന്. ആന കൂടുതല്‍ സഞ്ചരിക്കുന്നില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നിഗമനം. ഇന്നലെ സഞ്ചരിച്ചത് ഒരു കിലോമീറ്ററില്‍ താഴെ മാത്രം. ആനയുടെ നിരീക്ഷണം തുടരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.

അരിക്കൊമ്പന്‍ നിരീക്ഷണം കേരള വനംവകുപ്പ് ശക്തമാക്കുന്നുണ്ട്. അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയില്‍ നിന്ന് നിലവില്‍ 150 കിലോമീറ്റര്‍ അകലെയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിലവില്‍ ആനയുടെ കാര്യത്തില്‍ ആശങ്ക വേണ്ട. റേഡിയോ കോളര്‍ വഴിയുള്ള നിരീക്ഷണം ഇനി തിരുവനന്തപുരത്ത് നിന്നാകും. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറില്‍ നിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറും എന്നും അദ്ദേഹം അറിയിച്ചിരുന്നു.

കമ്പത്ത് നിന്നും തമിഴ്‌നാട് വനംവകുപ്പ് പിടികൂടി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അപ്പര്‍ കോതയാര്‍ ഭാഗത്ത് മുത്തുകുളി ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ എത്തിയെന്ന് തമിഴ്‌നാട് വനം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കന്യാകുമാരി വനമേഖലയില്‍ നിന്നുളള സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്.

 

Top