അരിക്കൊമ്പന്‍ മണിമുത്താര്‍ ഡാം പരിസരത്ത്; നിരീക്ഷണം തുടരുന്നു

തിരുനല്‍വേലി: കഴിഞ്ഞ ദിവസം കാട്ടില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ മണിമുത്താര്‍ ഡാം പരിസരത്ത്. തുമ്പിക്കൈക്ക് പരിക്കുണ്ടെങ്കിലും വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്നു തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. നിരീക്ഷണം തുടരും.

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്നലെയാണ് ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.

തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്‌നാടിലെ ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയത്.

 

 

 

Top