തമിഴ്നാട്ടിൽ വീണ്ടും നാട്ടിലിറങ്ങി വീട് തക‍‍‍ര്‍ത്ത് അരിക്കൊമ്പൻ; വിനോദസഞ്ചാരം നിരോധിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ മാഞ്ചോലയിൽ ജനവാസ മേഖലയിലെത്തിയ അരിക്കാമ്പനെ മടക്കി അയക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം. വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നാട്ടിലിറങ്ങിയ അരിക്കൊമ്പൻ നശിപ്പിച്ചു. ആനയിറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചു.

തമിഴ്നാട് കോതയാറിൽ നിന്ന് 25 കിലോമീറ്റർ എതിർ ദിശയിൽ സഞ്ചരിച്ച അരിക്കൊമ്പൻ ഇപ്പോൾ മാഞ്ചോല ഊത്ത് 10ാം കാട്ടിലാണുള്ളത്. കഴിഞ്ഞ ദിവസം നാലുമുക്കിൽ വാഴകൃഷിയും ഊത്തിൽ വീടിന്റെ മേൽകൂരയും ആന നശിപ്പിച്ചു. ഊത്ത് എസ്റ്റേറ്റിലെ സിഎസ്ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പൻ തകർത്തു. ഊത്ത് സ്കൂൾ പരിസരത്തും കാൽപാട് കണ്ടതോടെ സ്കൂളിന് അവധി നൽകി.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിരീക്ഷണം ശക്തമാക്കി. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാൽ കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്ന വിലയിരുത്തലിലാണ് തമിഴ്നാട് വനംവകുപ്പ്.

 

Top