മികച്ച റോഡുകളുടെ ബ്രാന്‍ഡ് അംബാസഡറായി മാറി അരിക്കൊമ്പന്‍; മന്ത്രി മുഹമ്മദ് റിയാസ്

കോട്ടയം: അരിക്കൊമ്പന്‍ കേരളത്തിലെ മികച്ച റോഡുകളുടെ അംബാസഡറായി മാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞത്. ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മരാമത്ത് മന്ത്രിയുടെ പ്രസ്താവന.

ബിഎംബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി നിര്‍വഹിച്ചു. 19 കോടിയോളം രൂപ ചെലവിട്ടാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി പൊളിഞ്ഞു പാളീസായി കിടന്ന റോഡാണ് ഈ വിധം വൃത്തിയായത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ റോഡിനായി പണം അനുവദിച്ചിരുന്നെങ്കിലും കരാറുകാരന്റെ മെല്ലപ്പോക്കിനെ തുടര്‍ന്നാണ് റോഡ് പണി വൈകിയത്. വിനോദ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഈരാറ്റുപേട്ട വാഗമണ്‍ റോഡിന് അനുബന്ധമായി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പുതിയ കരാറുകാരനെ പണി ഏല്‍പ്പിച്ചതും ഒടുവില്‍ ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായതും.അരുവിത്തുറ പളളി ജങ്ഷനില്‍ നിന്ന് ആഘോഷപൂര്‍വമാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡിന്റെ ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.

 

Top