ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി

ഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി. ഹർജികൾ ഉത്തവിനായി മാറ്റി. ഹിജാബ് വിലക്ക് കർണാടക ഹൈക്കോടതി ശരിവച്ചതിന് എതിരെയുള്ള ഹർജികളാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവർ ഉൾപ്പെട്ട ബഞ്ച് പരിഗണിച്ച് വാദം കേട്ടത്. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു. ഹിജാബ് വിഷയമാക്കിയത് പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ കാരണമാണെന്ന് കർണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇസ്ലാമിക രാജ്യമായ ഇറാനിൽ പോലും ഹിജാബിനെതിരായ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് കർണാടക സർക്കാർ വാദിക്കുന്നത്. 2021 മുതൽ സ്കൂളുകളിലാരും ​ഹിജാബ് ധരിച്ചെത്തിയിട്ടില്ലെന്നും സർക്കാർ പറഞ്ഞു. 2022 ഫെബ്രുവരിയിലാണ് ഹിജാബ് നിരോധന ഉത്തരവ് കർണാടക സർക്കാർ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് സ്കൂളുകളിലും കോളേജുകളിലും ഹിജാബോ മറ്റ് ശിരോവസ്ത്രങ്ങളോ ധരിക്കാൻ പാടില്ല.

ഹിജാബ് മുസ്ലീംകളുടെ വ്യക്തിത്വത്തെ തെളിയിക്കുന്ന ഒന്നാണെന്നാണ് നിരോധനത്തെ എതിർക്കുന്നവർ കോടതിയിൽ വാദിക്കുന്നത്. ന്യൂനപക്ഷത്തെ പാർശ്വവൽക്കരിക്കുന്നതിനുള്ള, കർണാടക സർക്കാരിന്റെ നടപടിക്രമങ്ങളിൽ ഒന്നു മാത്രമാണ് ഹിജാബ് നിരോധനമെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ കോടതിയിൽ പറഞ്ഞു.

Top