മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം;പങ്കാളിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ചണ്ഡീഗഡ്: ഹരിയാനയില്‍ പങ്കാളിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 35 കാരന്‍ അറസ്റ്റില്‍. അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. ബുധനാഴ്ചയാണ് ഹരിയാനയിലെ ഗുഡ്ഗാവിനടുത്ത് മുഖം വികൃതമാക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

ഗുരുഗ്രാമിലെ പാലം വിഹാറില്‍ കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ബിഹാര്‍ സ്വദേശി ലല്ലന്‍ യാദവ്(35) ആണ് ലിവ്-ഇന്‍ പങ്കാളി അഞ്ജലിയെ (32) കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ഒളിവിലായിരുന്ന ഇയാളെ ഡല്‍ഹിയില്‍ നിന്ന് പിടികൂടുകയായിരുന്നു. ആറ് വര്‍ഷം മുമ്പാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് യാദവ് ഡല്‍ഹിയില്‍ എത്തുന്നതെന്ന് പൊലീസ്. ഇയാളുടെ ആദ്യ ഭാര്യ പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു. ആറ് മാസം മുമ്പ് അഞ്ജലിയെ കണ്ടുമുട്ടി. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും, ഗുഡ്ഗാവില്‍ ഒന്നിച്ച് താമസിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച മദ്യപിച്ചെത്തിയ ലല്ലന്‍, അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലി അഞ്ജലിയുമായി വഴക്കിട്ടു. വഴക്ക് രൂക്ഷമായതോടെ പ്രകോപിതനായ യാദവ് ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് അഞ്ജലിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പിന്നീട് മുഖം വികൃതമാക്കി മൃതദേഹം ചോമ മേഖലയിലെ ഒരു കെട്ടിട നിര്‍മ്മാണ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ്. കെട്ടിടത്തിന്റെ കെയര്‍ടേക്കറാണ് മൃതദേഹം കണ്ടത്. പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Top