അട്ടപ്പാടി മധു കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

വയനാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പൂജാ അവധിക്ക് ശേഷമാകും മണ്ണാർക്കാട് വിചാരണക്കോടതി വിധി പറയുക. സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചെന്ന തെളിഞ്ഞതോടെയാണ് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും, ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി, വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഇന്ന് വിസ്തരിച്ച മൂന്ന് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.

കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നതിനുള്ള സാങ്കേതികത്വം നീളുന്ന സാഹചര്യത്തിൽ മധുവിന്റെ അമ്മ മല്ലിയെ 11 ന് വിസ്തരിക്കാൻ തീരുമാനിച്ചു. മധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ട് നടത്തിയ ഡോക്ടർ എ.എൻ.ബലറാമിനെ 17 ന് വിസ്തരിക്കും. യുകെയിലുള്ള സാക്ഷിയെ ഓൺലൈനായി വിസ്തരിക്കാനുള്ള നടപടികൾ ചെയ്യുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പറഞ്ഞു.

Top