വാക്കുതര്‍ക്കം; യുപിയില്‍ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; 55 കാരന്‍ കൊല്ലപ്പെട്ടു

നോയിഡ: വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരന്‍ കൊല്ലപ്പെട്ടു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ്പ് സംഭവം.

ഹോഷിയാര്‍പൂര്‍ സ്വദേശി അശോക് യാദവാണ് മരിച്ചത്. മകന്റെ ഭാര്യാപിതാവ് ശേഖര്‍ യാദവാണ് അശോകിനെ വെടിവെച്ചതെന്നാണ് വിവരം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അശോകന്റെ മകന്‍ ശേഖറിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. പക്ഷേ, ദമ്പതികളുടെ ദാമ്പത്യം വിജയകരമായിരുന്നില്ല. ദാമ്പത്യ പ്രശ്‌നങ്ങള്‍ വഷളായതോടെ ഇരുവരും വിവാഹമോചനത്തിന് തയ്യാറായി. ഇതേച്ചൊല്ലി ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അശോകും ശേഖറും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ശേഖര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ അശോകിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അശോക് യാദവിന്റെ ബന്ധു നല്‍കിയ പരാതിയില്‍ ശേഖര്‍ യാദവിനും, കുടുംബാംഗങ്ങള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെടിവെപ്പിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് വിവാഹത്തില്‍ പങ്കെടുത്തവരുമായി പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സുനിതി പറഞ്ഞു.

Top