ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കുന്ന ചടങ്ങില്‍ ബിജെപി നേതാക്കള്‍ തമ്മിൽ വാക്കുതർക്കം

ഡൽഹി: രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കുന്നതിനായി രാജസ്ഥാനില്‍ ഒരുക്കിയ പരിപാടിക്കിടെ ബിജെപി നേതാക്കള്‍ തമ്മില്‍ വാക്കുതർക്കം. ബിജെപി എംപി കിരോരി ലാല്‍ മീണയും രാജസ്ഥാന്‍ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര സിങ് റാത്തോഡും തമ്മിലായിരുന്നു പരസ്യമായി വാക്കുതര്‍ക്കം.

കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഇടപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ജയ്പുരില്‍ ദ്രൗപദി മുര്‍മുവിനായി ഏര്‍പ്പെടുത്തിയ പരിപാടിയിലാണ് സംഭവം. തന്റെ അനുയായികളെ പരിപാടിയിലേക്ക് കടത്തി വിടാത്തതില്‍ കിരോരിലാൽ ക്ഷുഭിതനായി. രാജേന്ദ്ര സിങ് റാത്തോഡാണ് അനുയായികളെ ഹാളിലേക്ക് കടത്തി വിടാത്തതെന്നായിരുന്നു കിരോരിലാലിന്റെ വാദം.ചിലരുടെ അനുയായികള്‍ തടിച്ചുകൂടിയത് കാരണം പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകര്‍ക്കൊന്നും പരിപാടിയിലേക്ക് വരാന്‍ സാധിക്കുന്നില്ലെന്ന് റാത്തോഡ് തിരിച്ചടിച്ചു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാജേന്ദ്ര സിങ് റാത്തോഡിനാണ് രാജസ്ഥാനില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന മുര്‍മുവിന്റെ പ്രചാരണ പരിപാടികളുടെ ഏകോപനവും അദ്ദേഹത്തിനാണ്.

Top