ഫിഫ റാങ്കിംഗ് ഒന്നാം സ്ഥാനവും സ്വന്തമാക്കി അര്‍ജന്റീന; ബ്രസീല്‍ മൂന്നാമത്

സൂറിച്ച്: കോപ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് കിരീടനേട്ടങ്ങള്‍ക്ക് പിന്നാലെ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി അര്‍ജന്റീന. മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനക്ക് 1840.93 റേറ്റിംഗ് പോയന്റും രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1838.45 റേറ്റിംഗ് പോയന്റുമാണുള്ളത്. 1834.21 റേറ്റിംഗ് പോയന്റുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്താണ്.

സൗഹൃദ മത്സരങ്ങളില്‍ പനാമ, കുറസാവോയ്ക്കെതിരെയും നേടിയ ജയങ്ങളാണ് അര്‍ജന്റീനക്ക് നേട്ടമായത്. ബെല്‍ജിയം നാലാം സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്. നെതര്‍ലന്‍ഡ്സ്, ക്രോയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്.

മധ്യ ആഫ്രിക്കന്‍ റിപബ്ലിക്കാണ് റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീം. 10 സ്ഥാനം മെച്ചപ്പെടുത്തിയ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് 122-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒമ്പത് സ്ഥാനം താഴേക്കിറങ്ങിയ കാമറൂണാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ ടീം. പുതിയ റാങ്കിംഗില്‍ 42-ാമതാണ് കാമറൂണ്‍. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ അല്‍ജീരിയ(34), സ്കോട്‌ലന്‍ഡ്(36), നാലു സ്ഥാനം മെച്ചപ്പെടുത്തിയ ഈജിപ്ത്(35) സെര്‍ബിയ(25) എന്നിവരാണ് നേട്ടമുണ്ടാക്കിയ ടീമുകള്‍.

സൗഹൃദ മത്സരത്തില്‍ മൊറോക്കോയോട് തോറ്റതാണ് ബ്രസീലിന് ഒന്നാം സ്ഥാനം നഷ്ടമാവാന്‍ കാരണം. ഇതോടെ 6.56 റേറ്റിംഗ് പോയിന്റ് ബ്രസീലിന് നഷ്ടമായിരുന്നു. നേരത്തേ ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് തോറ്റപ്പോൾ അർജന്റീനയ്ക്ക് 39 റേറ്റിംഗ് പോയിന്റ് നഷ്ടമായിരുന്നു. പിന്നീടുള്ള മത്സരങ്ങളെല്ലാം ജയിച്ചാണ് അർജന്റീന റാങ്കിംഗിൽ മുന്നോട്ട് കയറിയത്. ജൂലൈ 20നാണ് ഫിഫ അടുത്ത റാങ്കിംഗ് പുറത്തിറക്കുക. ഈ സമയം യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ കളിക്കുന്നതിനാല്‍ ഫ്രാന്‍സിന് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ട്.

Top