മൂന്നാമതും തോല്‍വി ഏറ്റുവാങ്ങി ബ്രസീല്‍; ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. 63-ാം മിനിറ്റില്‍ നിക്കോളാസ് ഓട്ടമന്‍ഡി നേടിയ തകര്‍പ്പന്‍ ഗോളിലാണ് അര്‍ജന്റീനയുടെ വിജയം.

നിലവില്‍ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. 81-ാം മിനിറ്റില്‍ ജോലിന്‍ടണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്രസീല്‍ 10 പേരുമായാണ് കളിച്ചത്. അര്‍ജന്റീന മധ്യനിരക്കാരന്‍ ഡി പോളിനെ ഫൗള്‍ ചെയ്തതിനാണ് ജോലിന്‍ടണ് ചുവപ്പുകാര്‍ഡ് കിട്ടിയത്. മെസ്സി 78 മിനിറ്റോളം അര്‍ജന്റീനക്കായി കളത്തിലുണ്ടായിരുന്നു.

അതേസമയം കളി തുടങ്ങുന്നതിന് ഗാലറിയില്‍ ബ്രസീല്‍ അര്‍ജന്റീന കാണികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മത്സരം വൈകിയാണ് തുടങ്ങിയത്. കാണികള്‍ തമ്മിലടിച്ചതോടെ മെസ്സിയും സംഘവും ഗ്രൗണ്ടില്‍നിന്ന് മടങ്ങിയിരുന്നു. അര്‍ജന്റീന ആരാധകര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Top