ഖത്തർ ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം,അർജന്റീനയും ഫ്രാൻസും നേർക്കുനേർ

ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശപ്പോര് ഇന്ന്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഫ്രാൻസ് അർജന്റീനയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8:30 ന് ലൂസെയ്ൽ സ്റ്റേഡിയത്തിലാണ് കീരീട പോരാട്ടം.

സ്വപ്‌നങ്ങൾ പൂത്തുലയുന്ന ഈ രാത്രിയിൽ പുതിയ ചാമ്പ്യൻമാർ പിറക്കും. കപ്പുയർത്തുക ഫുട്‌ബോൾ മിശിഹ മെസിയോ അതോ കാൽപ്പന്തുകളിയുടെ രാജകുമാരൻ എംബാപ്പയോ. ഇനി മണിക്കൂറുകൾ മാത്രമേ കാത്തിരിപ്പിന് നീളമുള്ളു.

ഖത്തറിലെ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പേർ കളികാണാനെത്തുന്ന മത്സരവും ഇതാണ്. 80,000 കാണികളെ ഉൾക്കൊള്ളാനുളള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. ഖത്തർ ദേശീയ ദിനാഘോഷവേളയിൽ കലാശപ്പോര് ചരിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയർ.

36 വർഷത്തിനുശേഷം ഇത്തവണ കപ്പുയർത്താനാകുമെന്നാണ് അർജന്റീനയുടെ പ്രതിക്ഷ. ലോകഫുട്‌ബോൾ ഇതിഹാസം മറഡോണ 86ൽ നേടിയ കപ്പ് ഇത്തവണ മെസി രാജ്യത്തിന് സമർപ്പിക്കുമെന്നാണ് ലോകത്തിലെ മുഴുവൻ വാമോസ് ആരാധകരുടെയും സ്വപ്‌നം.

2018ലെ നേട്ടം ആവർത്തിക്കാനാകുമെനന്നാണ് ഫ്രാൻസിന്റെ പ്രതീക്ഷ. 1998ൽ രാജ്യത്തിന് കീരിടം നേടിക്കൊടുത്ത നായകൻ ദിദിയൽ ദെഷാമിന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം കീരിടം നോട്ടമിട്ടാണ് അവർ മത്സരത്തിനിറങ്ങുന്നത്.

Top