അര്‍ജന്റീന ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം; രണ്ടുലക്ഷം പേര്‍ ഒപ്പുവച്ച ഭീമ ഹര്‍ജി

പാരീസ്: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും 2014 ഫൈനലിസ്റ്റുകളായ അര്‍ജന്റീനയും തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്. എക്സ്ട്രാ ടൈമിനുശേഷം സ്‌കോറുകള്‍ 3-3ന് സമനിലയിലായപ്പോള്‍ പെനാല്‍റ്റിയില്‍ അര്‍ജന്റീന 4-2ന് ഫ്രാന്‍സിനെ തോല്‍പിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷം അര്‍ജന്റീന കിരീടം നേടി.

എന്നാല്‍ അര്‍ജന്റീന ഫ്രാന്‍സ് ഫൈനല്‍ മത്സരത്തിന് ശേഷം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ചില റഫറിയിംഗ് തീരുമാനങ്ങളില്‍ ഫ്രഞ്ച് ആരാധകര്‍ അസന്തുഷ്ടരായിരുന്നു. ഇപ്പോള്‍ ഇതാ ചില ഫ്രഞ്ച് ആരാധകര്‍ ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്താന്‍ ആവശ്യപ്പെട്ട് ഭീമന്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ്. ഏകദേശം 200,000 പേര്‍ ഇതിനകം ഒപ്പിട്ടു കഴിഞ്ഞു. ഇത് വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയാണ്.

അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫിഫ വേള്‍ഡ് കപ്പ് 2022 ഫൈനല്‍ വീണ്ടും നടത്താന്‍ ‘ഫ്രാന്‍സ് 4 എവര്‍’ ന്റെ നേതൃത്വത്തില്‍ ഒരു നിവേദനം ആരംഭിച്ചിരിക്കുന്നത്. ‘ഈ മത്സരം ഒരിക്കലും പെനാല്‍റ്റിയിലേക്ക് പോകില്ലായിരുന്നു. മാത്രമല്ല, അര്‍ജന്റീനയുടെ രണ്ടാം ഗോളിന് കൈലിയന്‍ എംബാപ്പെയെ ഫൗള്‍ ചെയ്യുകയും ചെയ്തു’ എന്നും ഹര്‍ജിയില്‍ പറയുന്നു.

എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീനയെ മുന്നലെത്തിച്ച ഗോള്‍ നേടിയതും മെസി തന്നെയായിരുന്നു. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലില്‍ നിന്ന് ലഭിച്ച പന്ത് മെസി ഗോള്‍ വര കടത്തുകയായിരുന്നു. താരം ഓഫ്‌സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാര്‍ പരിശോധനയില്‍ അല്ലെന്ന് വ്യക്തമായിരുന്നു.

എന്നാല്‍ ഗോളിനെ ചൊല്ലി വിവാദം ഉയര്‍ന്നു. ലിയോണല്‍ മെസിയുടെ ആ ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ചിലര്‍ വാദിക്കുന്നത്. അര്‍ജന്റീന നായകന്‍ ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോള്‍ തന്നെ കുറച്ച് അര്‍ജന്റീന താരങ്ങള്‍ സൈഡ് ലൈന്‍ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഗോള്‍ നേടുമ്പോള്‍ മൈതാനത്ത് അധികമായി ഒരാള്‍ ഉണ്ടായിരുന്നുവെന്ന് ഒരു ഗോള്‍ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാല്‍ ആ ഗോള്‍ അനുവദിക്കരുതെന്നുള്ള ഫിഫ നിയമമാണ് മെസിയുടെ ഗോളിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഫ്രഞ്ച് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ വിഷയത്തിന് വലിയ വാര്‍ത്താ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മത്സരം നിയന്ത്രിച്ച പോളിഷ് റഫറി ഷിമന്‍ മാഴ്‌സിനിയാക്ക് ഈ വിഷയത്തില്‍ മറുടി പറഞ്ഞിരിക്കുകയാണ്. ചോദ്യം ഉയര്‍ന്നതോടെ മൊബൈല്‍ എടുത്ത ഷിമന്‍ മാഴ്‌സിനിയാക്ക് എംബാപ്പെ നേടിയ ഒരു ഗോളിന്റെ വീഡിയോ ആണ് കാണിച്ചത്. ഫ്രഞ്ചുകാര്‍ എന്തുകൊണ്ട ഈ ചിത്രം പരാമര്‍ശിക്കുന്നില്ല എന്ന അദ്ദേഹം ചോദിച്ചു. എംബാപ്പെ ഒരു ഗോള്‍ നേടുമ്പോള്‍ ഏഴ് ഫ്രഞ്ച് താരങ്ങള്‍ മൈതാനത്തുണ്ടെന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എംബാപ്പെ എക്‌സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുമ്പോഴാണ് ഏഴോളം ഫ്രഞ്ച് താരങ്ങള്‍ അധികമായി മൈതാനത്തുണ്ടായിരുന്നത്.

Top