ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന; ഇന്ത്യ ആദ്യ നൂറില്‍ നിന്ന് പുറത്ത്

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ലോക ചാമ്പ്യന്‍മാരായാ അര്‍ജന്റീന. ലോകകപ്പ് യോഗ്യകാ പോരാട്ടങ്ങളില്‍ ഇക്വഡോറിനെയും ബൊളീവിയയെയും തകര്‍ത്തതാണ് അര്‍ജന്റീനയുടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സ് സൗഹൃദ മത്സരത്തില്‍ ജര്‍മനിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതും അര്‍ജന്റീനക്ക് ഗുണകരമായി. ആദ്യ പത്ത് റാങ്കുകളില്‍ മാറ്റമൊന്നുമില്ല.

ബ്രസീല്‍ മൂന്നാമതും ഇംഗ്ലണ്ട് നാലാമതും ബെല്‍ജിയം അഞ്ചാമതും തുടരുന്നു. ക്രൊയേഷ്യ, നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, ഇറ്റലി സ്പെയിന്‍ എന്നിവരും ആദ്യ പത്തിലുണ്ട്. നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസ്ട്രിയ(25), ഹംഗറി(32) എന്നിവരാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റ് രണ്ട് ടീമുകള്‍. സ്ലോവേനിയക്കും കസാഖിസ്ഥാനുമെതിരെ തോറ്റ നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ ടീം. പത്ത് സ്ഥാനം താഴേക്കിറങ്ങിയ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പുതിയ റാങ്കിംഗില്‍ 74-ാം സ്ഥാനത്താണ്.

അതേസമയം കിംഗ്സ് കപ്പില്‍ റാങ്കിംഗില്‍ താഴെയുള്ള ലെബനനോട് തോറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ജൂലൈയില്‍ പുറത്തുവിട്ട റാങ്കിംഗില്‍ 99-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങി 102 -ാം സ്ഥാനത്താണ്. കിംഗ്സ് കപ്പില്‍ ഏകപക്ഷീയമാ ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. ഇന്‍റര്‍നാഷണല്‍ കപ്പ്, സാഫ് കപ്പ് ടൂര്‍ണമെന്റുകളില മികച്ച പ്രകടനങ്ങളാണ് ഇന്ത്യയെ കഴിഞ്ഞ റാങ്കിംഗില്‍ ആദ്യ 100ല്‍ എത്തിച്ചത്.

ഇന്ത്യക്ക് പകരം രണ്ട് സ്ഥാനം ഉയര്‍ന്ന മൗറിട്ടാനിയ ആണ് പുതിയ റാങ്കിംഗില്‍ 99-ാം സ്ഥാനത്ത്. നാലു സ്ഥാനം മെച്ചപ്പെടുത്തിയ കസാഖിസ്ഥാന്‍ ആണ് 100-ാം റാങ്കില്‍. ഏഷ്യന്‍ ടീമുകളില്‍ ഇന്ത്യ പതിനെട്ടാം സ്ഥാനത്താണ്. വനിതാ ടീം റാങ്കിംഗില്‍ ഇന്ത്യ 66-ാമതാണ്.

 

 

 

Top