യുവതാരങ്ങളുമായി ഇറങ്ങിയ അര്‍ജന്റീനക്ക് സൗഹൃദ മത്സരത്തില്‍ ഇറാഖിനെതിരെ മികച്ച വിജയം

ജിദ്ദ: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ തുടങ്ങിയവരില്ലാതെ യുവതാരങ്ങളുമായി ഇറങ്ങിയ അര്‍ജന്റീനക്ക് സൗഹൃദ മത്സരത്തില്‍ ഇറാഖിനെതിരെ മികച്ച വിജയം. എതിരില്ലാത്ത നാല് ഗോളിനാണ് അര്‍ജന്റീന ഇറാഖിനെ തോല്‍പ്പിച്ചത്. മുന്നേറ്റനിരക്കാരന്‍ ലൗട്ടാറോ മാര്‍ട്ടിനെസ് (18), പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് പെരേര (53), ജര്‍മന്‍ പെസെല്ലെ (82), ഫ്രാങ്കോ കെര്‍വി (90) എന്നിവര്‍ അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. നാല് പേരുടേയും ആദ്യ അന്താരാഷ്ട്ര ഗോളാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

മത്സരത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയായിരുന്നു അര്‍ജന്റീനയുടെ കളി.
18ാ ംമിനിറ്റില്‍ മികച്ചൊരു ഹെഡറിലൂടെ മാര്‍ട്ടിനസ് അര്‍ജന്റീനക്ക് ലീഡ് നല്‍കി. അര്‍ജന്റീനയുടെ ജഴ്‌സിയില്‍ അരങ്ങേറിയ ഇന്റര്‍ മിലാന്‍ താരം ഗോളിലൂടെ തന്നെ വരവറിയിച്ചു. രണ്ടാം പകുതിയില്‍ അര്‍ജന്റീന മൂന്നു ഗോളുകള്‍ കൂടി ഇറാഖിന്റെ വലയിലെത്തിച്ചു. 53ാം മിനിറ്റില്‍ ദിബാലയുടെ പാസ്സില്‍ വാട്‌ഫോര്‍ഡ് താരം റോബര്‍ട്ട് പെരേര അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റ് ശേഷിക്കെ അവസാന രണ്ടു ഗോളുകളെത്തി. 82ാം മിനിറ്റില്‍ സാല്‍വിയോയുടെ പാസ്സില്‍ പെസെല്ലെ അര്‍ജന്റീനക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചു. 90ാം മിനിറ്റില്‍ നാലാം ഗോളും വന്നു.

ചൊവ്വാഴ്ച്ച ചിരവൈരികളായ ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരം.

Top