അര്‍ജന്റീന – ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ത്തിവെച്ചു

സാവോ പോളോ: ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവെച്ചത്.

മാര്‍ട്ടിനെസ്, ലോ സെല്‍സോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. ബ്രസീല്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി യുകെയില്‍ നിന്നെത്തിയ താരങ്ങള്‍ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെന്നും ഇവര്‍ ക്വാറന്റൈന്‍ നിയമം പാലിച്ചില്ല എന്നതാണ് അര്‍ജന്റീനിയന്‍ താരങ്ങളെ ഒഴിവാക്കാന്‍ ഉള്ള കാരണമായി ബ്രസീല്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്.

ഇംഗ്ലണ്ടില്‍ നിന്നും വരുന്നവര്‍ക്ക് 14ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്നാണ് ബ്രസീലിലെ നിയമം. ഇത് അര്‍ജന്റീനിയന്‍ താരങ്ങള്‍ തെറ്റിച്ചെന്നാണ് ആരോപണം.

എമിലിയാനോ മാര്‍ട്ടിനെസ്സ്, റൊമേരോ, ലോ സെല്‍സോ എന്നിവര്‍ ഉള്‍പ്പെട്ട ഒഫീഷ്യല്‍ ലൈനപ്പ് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. ബ്രസീല്‍ അര്‍ജന്റീന രണ്ടാം പാദ മത്സരം നവംബര്‍ 16ന് നടക്കും.

Top