ഫൈനലിസിമയിൽ അർജന്റീനയ്ക്ക് ജയം, ഇറ്റലിയെ എതിരില്ലാത്ത മൂന്നു​ ഗോളിന് തകർത്തു

വെബ്ലി; ‘യൂറോ കപ്പ് ചാമ്പ്യന്മാരും കോപ്പ അമേരിക്ക ചാമ്പ്യൻമാരും തമ്മിലുള്ള പോരാട്ടമായ ‘ഫൈനലിസിമ’യിൽ അർജന്റീനയ്ക്ക് ജയം. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീന വീഴ്ത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. 29 വർഷങ്ങൾക്ക് ശേഷമാണ് കോപ്പ-യൂറോ കപ്പ് ജേതാക്കൾ ഏറ്റുമുട്ടുന്ന മത്സരം നടക്കുന്നത്.

തുടക്കം മുതൽ അർജന്റീനയ്ക്കായിരുന്നു ആധിപത്യം. 28-ാം മിനിറ്റിൽ തന്നെ ലൗറ്റാരോ മാർട്ടിനസിലൂടെ അർജന്റീന മുന്നിലെത്തി. ലയണൽ മെസ്സി മികച്ച മുന്നേറ്റത്തിനൊടുവിൽ നൽകിയ പന്ത് മാർട്ടിനസ് ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്ത് ഏയ്ഞ്ചൽ ഡി മരിയ കോപ്പ ജേതാക്കളുടെ ലീഡുയർത്തി. മാർട്ടിനസ് നൽകിയ പാസ് സ്വീകരിച്ച ഡി മരിയ ഇറ്റാലിയൻ ഗോളി ഡൊണ്ണരുമ്മയെ കാഴ്ചക്കാരനാക്കി പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മെസ്സിയുടെ ഒരു മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച പൗലോ ഡിബാല അർജന്റീനയുടെ ഗോൾപട്ടിക തികച്ചു. ഇതോടെ തുടർച്ചയായി 32 മത്സരങ്ങൾ പരാജയമറിയാതെ പൂർത്തിയാക്കാൻ അർജന്റീനയ്ക്കായി.

പൂർണമായി തകർന്നടിയുന്ന യൂറോ കപ്പ് ചാമ്പ്യന്മാരെയാണ് കളിയിൽ കണ്ടത്. പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ടുള്ള ടീമിനെയാണ് കോച്ച് റോബർട്ടോ മാൻചീനി ഇറക്കിയത്. ഈ മത്സരത്തോടെ ഇറ്റലിയുടെ ഇതിഹാസ താരം ജോർജിയോ ചെല്ലിനി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 2004-ൽ ഇറ്റലിയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ചെല്ലിനി 117 മത്സരങ്ങളിൽ രാജ്യത്തിനായി ബൂട്ടുകെട്ടി.

Top