അര്‍ജന്റീന-ഓസ്‌ട്രേലിയ പോരാട്ടം ഇന്ന്

ബീജിംഗ്: ലോക ചാംപ്യന്മാരായ അര്‍ജന്റീനയുടെ ഏഷ്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ഇന്ന്.ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് ചൈനയിലെ ബീജീംഗില്‍ നടക്കും. നായകന്‍ ലിയോണല്‍ മെസി അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ തന്നെ കളിക്കാനിറങ്ങും. അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. യുറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിടപറഞ്ഞ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിയിലേക്ക് പോകാന്‍ തീരുമാനിച്ചശേഷം രാജ്യത്തിനായി കളിക്കുന്ന ആദ്യ മത്സരവുമാണ്.

ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് ആദ്യ മത്സരത്തില്‍ തോറ്റശേഷം തോല്‍വിയറിയാതെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. അവസാനം കളിച്ച എട്ടില്‍ ഏഴ് മത്സരങ്ങളിലും അര്‍ജന്റീന ജയിച്ചു. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മെസിയും ജൂലിയന്‍ അല്‍വാരസുമായിരുന്നു അന്ന് അര്‍ജന്റീനക്കായി ഗോളടിച്ചത്. ലോകകപ്പിലെ തോല്‍വിയുടെ കണക്കു തീര്‍ക്കുക എന്നതും ഓസ്‌ട്രേലിയയുടെ ലക്ഷ്യമാണ്. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ കളിച്ച പല പ്രമുഖരും പരിക്കുമൂലം വിട്ടു നില്‍ക്കുന്നതിനാല്‍ താരതമ്യേന യുവനിരയുമായാണ് ഓസ്‌ട്രേലിയ ഇത്തവണ ലോക ചാംപ്യന്‍മാരെ നേരിടാന്‍ ഇറങ്ങുന്നത്.

ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് ബിജിംഗിലെ വര്‍ക്കേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരത്തിന് കിക്കോഫ് ആവുക. 68000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. സൗഹൃദ മത്സരത്തില്‍ തിങ്കളാഴ്ച ഇന്തോനേഷ്യയെയും അര്‍ജന്റീന നേരിടും.ഇന്ത്യയില്‍ ടെലിവിഷനിലൂടെ മത്സരം തത്സമയം കാണാനാവില്ലെങ്കിലും ലൈവ് സ്ട്രീമിംഗില്‍ VUSports app ലൂടെ മത്സരം തത്സമയം കാണാനാകും.

അര്‍ജന്റീന സാധ്യതാ ഇലവന്‍: മാര്‍ട്ടിനെസ്; മോണ്ടിയേല്‍, ഒട്ടമെന്‍ഡി, റൊമേറോ, അക്യുന; ഡി പോള്‍, ഫെര്‍ണാണ്ടസ്, മാക് അലിസ്റ്റര്‍; മെസ്സി, സിമിയോണി, ഗാര്‍നാച്ചോ.

ഓസ്‌ട്രേലിയ സാധ്യതാ ഇലവന്‍: റയാന്‍; അറ്റ്കിന്‍സണ്‍, സൗത്താര്‍, റൗള്‍സ്, കിംഗ്; മക്ഗ്രീ, മെറ്റ്കാള്‍ഫ്, ഹ്രുസ്റ്റിക്; ലെക്കി, മക്ലറന്‍, ബോറെല്ലോ.

Top