നിങ്ങള്‍ ആരുടെ കൂടെയാണ് ? സൗദിയുടെ ചോദ്യം കേട്ട് അമ്പരന്ന് പാക്ക് പ്രധാനമന്ത്രി !

ജിദ്ദ: നിങ്ങള്‍ ഞങ്ങളോടൊപ്പമാണോ അതോ ഖത്തറിനൊപ്പമോ? എന്ന് പാക്ക് പ്രധാനമന്ത്രിയോട് സൗദി രാജാവിന്റെ ചോദ്യം.

അപ്രതീക്ഷിതമായ സൗദി രാജാവിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പാക്ക്പ്രധാനമന്ത്രി അമ്പരുന്നു.

തീവ്രവാദത്തിനെതിരായാണ് ഓരോ മുസ്ലീമും പ്രവര്‍ത്തിക്കേണ്ടതെന്ന് സൗദി രാജാവ് തുറന്നടിച്ചു.

ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഖത്തര്‍ പ്രതിസന്ധി എത്രയും പെട്ടന്ന് പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഷരീഫ് മറുപടി നല്‍കി. സൗദിയില്‍ മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയതായിരുന്നു അദ്ദേഹം.

ഗള്‍ഫ് പ്രതിസന്ധിയില്‍ പാക്കിസ്ഥാന്‍ ഏതെങ്കിലും ഒരു പക്ഷം ചേരുന്നില്ലെന്നും സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെ എല്ലാ അറബ് രാജ്യങ്ങളും പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളാണെന്നും നിങ്ങള്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും ഷരീഫ് പറഞ്ഞു.

ഖത്തര്‍ ഒരു ഭാഗത്തും സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ മറുഭാഗത്തുമായി തുടങ്ങിയ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും തുര്‍ക്കിയും ശ്രമിച്ച് പരാജയപ്പെട്ടപ്പോഴായിരുന്നു പാക്കിസ്ഥാന്റെ രംഗപ്രവേശം.

പാക്കിസ്ഥാന്‍ സൈന്യം ഖത്തറിലേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നവാസ് ഷെരീഫ് സൗദിയിലേക്ക് പുറപ്പെട്ടത്. പക്ഷേ, പാക്കിസ്ഥാന്‍ സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന അവസ്ഥയാണ് സൗദിയിലുണ്ടായത്.

വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, സൈനികമേധാവി ഖ്വമര്‍ ജാവേദ് ബജ്‌വ എന്നിവരും പാക്ക് പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

ഇന്ത്യയും ഇറാനും ഖത്തറിന് ഒപ്പം നിന്നതാണ് പാക്കിസ്ഥാന്റെ പിന്‍മാറ്റത്തിന് കാരണം.

Top