ശിവശങ്കറിനെ പേടിയാണോ? കസ്റ്റംസിനെ വിമര്‍ശിച്ച് കോടതി

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എം ശിവശങ്കര്‍ വഹിച്ച ഉന്നത പദവികള്‍ കസ്റ്റഡി അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കാത്തതില്‍ കസ്റ്റംസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. ശിവശങ്കര്‍ നിരവധി ഉന്നത പദവികള്‍ വഹിച്ചയാളാണ്. എന്തുകൊണ്ട് അതൊന്നും രേഖപ്പെടുത്താതെ അച്ഛന്റെ പേര് മാത്രം സൂചിപ്പിച്ചതെന്നും എന്തിനാണ് അക്കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ മടിയെന്നും കോടതി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങളില്‍ മറുപടി പറയണം. എന്തിനാണ് കസ്റ്റഡിയില്‍ വേണമെന്ന് കൂടി അപേക്ഷയില്‍ പറയണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.

നിരവധി തവണയായി അന്വേഷണം നടക്കുന്നു. പതിനൊന്നാം മണിക്കൂറില്‍ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു. സ്വപ്നയുടെയും മറ്റു പ്രതികളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് കസ്റ്റംസ് ഇതിന് നല്‍കിയ മറുപടി. മാധവന്‍ നായരുടെ മകന്‍ എന്നു മാത്രമാണ് ശിവശങ്കറിനെ കുറിച്ച് കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നത്.

പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ പത്ത് ദിവസം കസ്റ്റഡിയില്‍ നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇതിനിടെ സ്വപ്ന, സരിത്ത് എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മൂവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.

Top