227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ ; പെറുവില്‍ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലി

പെറു: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ബലി അര്‍പ്പിക്കപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. പുരാവസ്തു ഗവേഷകരാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയാണ് ഇവിടെ നടന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ലിമയ്ക്ക് വടക്ക് സ്ഥിതിചെയ്യുന്ന തീരദേശ വിനോദസഞ്ചാര നഗരമായ ഹുവാന്‍ചാകോയില്‍ നടത്തിയ ഖനനത്തിലാണ് കുട്ടികളുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്.

കടലിനെ അഭിമുഖീകരിച്ച് കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങളുള്ളത്. എല്‍നിനോ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇവര്‍ കുട്ടികളെ ബലിനല്‍കിയതെന്നാണ് വിവരം.

പന്ത്രണ്ട് മുതല്‍ പതിനഞ്ച് നൂറ്റാണ്ടുവരെ പെറുവിന്റെ വടക്കന്‍ തീരത്തുണ്ടായിരുന്ന ചിമു നാഗരിക കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാകാം ഇതെന്ന് ഗവേഷകര്‍ പറയുന്നു.

4 മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ബലി നല്‍കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്ന് ഇനിയും കുട്ടികളുടെ അവശിഷ്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഹുവാന്‍ചാകോ മേഖലയില്‍ പുരാവസ്തു ഗവേഷകര്‍ ഖനനം നടത്തിതുടങ്ങിയത്.

Top