കെജ്‌രിവാള്‍ ഭീകരവാദി തന്നെ! ബിജെപിക്ക് വീണ്ടും തിരിച്ചടിയാകുമോ?

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ ജയിച്ചതിന് പിന്നാലെ കെജ്‌രിവാളിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിരിക്കുകയാണ് വിശ്വാസ് നഗറില്‍നിന്ന് വിജയിച്ച ഒ.പി ശര്‍മ. കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്ന് ശര്‍മ ആരോപിച്ചു. ഭീകരവാദികളോട് അദ്ദേഹം അനുകമ്പ കാട്ടുന്നു. പാക് സൈനിക വക്താവെന്ന തരത്തിലാണ് പെരുമാറുന്നത്. അദ്ദേഹം ഇന്ത്യന്‍ സൈന്യത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ ഭീകരവാദി എന്ന വിശേഷണമാവും അദ്ദേഹത്തിന് ചേരുകയെന്നും ശര്‍മ പറഞ്ഞതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രമുഖ നേതാക്കള്‍ കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചത് അടക്കമുള്ളവ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെയാണ് ഒ.പി ശര്‍മ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ബിജെപി എംപി പര്‍വേഷ് വര്‍മ്മ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചത്.

Top