ശത്രുവിന്റെ ശക്തികേന്ദ്രമായ മടയില്‍ കയറാന്‍ ധൈര്യമുള്ള ഒരൊറ്റ സിംഹമേ ഇന്ന് രാജ്യത്തുള്ളു , അതാണ് അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടി കോട്ടകളിലും മുന്നണി ശക്തികേന്ദ്രങ്ങളിലും മാത്രം അഭയം തേടുന്ന അഭിനവ രാഷ്ട്രീയ നേതൃത്വങ്ങള്‍ കണ്ടു പഠിക്കേണ്ടത് കെജ്‌രിവാളിന്റെ ധൈര്യത്തെയാണ്.
എതിരാളിയുടെ മടയില്‍ കയറി പൊരുതി തോറ്റാലും അതിനുമുണ്ട് ഒരു അന്തസ്സ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ചതിലൂടെ കെജ്‌രിവാള്‍ പ്രകടിപ്പിച്ചത് ആ ധൈര്യമാണ്. ഇവിടുത്തെ പരാജയം ഈ മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനെ കൂടുതല്‍ കരുത്തനാക്കിയിട്ടേ ഉള്ളൂ. പരാജയഭീതിയില്‍ ഇരട്ടമണ്ഡലങ്ങളിലും സുരക്ഷിത മണ്ഡലങ്ങളിലും അഭയം തേടുന്ന ദേശീയ നേതാക്കള്‍ക്ക് മുന്നില്‍ എതിരാളികളെ അവരുടെ കോട്ടയില്‍പ്പോയി മത്സരിച്ച് വിറപ്പിക്കുന്ന ഈ ആംആദ്മി നേതാവ് തികച്ചും വ്യത്യസ്തന്‍ തന്നെയാണ്.
അമേഠിക്കു പുറമെ വയനാട്ടിലും മത്സരിക്കുന്ന രാഹുലിനും കണ്ടു പഠിക്കാവുന്ന പോരാട്ടവീര്യമാണ് കെജ്രിവാളിന്റേത്. ഐ.ആര്‍.എസ് നേടി സ്വന്തമാക്കിയ ഇന്‍കംടാക്സ് ജോയിന്റ് കമ്മീണര്‍ സ്ഥാനം രാജിവെച്ചാണ് കെജ്‌രിവാള്‍ പൊതുരംഗത്തേക്കിറങ്ങിയത്. അഴിമതിക്കെതിരെ ജന്‍ലോക്പാല്‍ ബില്ലിനായി അണ്ണാ ഹസാരെ നിരാഹാരസമരം ആരംഭിച്ചപ്പോള്‍ വലംകൈയ്യായി നിന്നതും കെജ്രിവാളായിരുന്നു. ഹസാരെയെ സംഘപരിവാര്‍ വരുതിയിലാക്കിയപ്പോള്‍ അഴിമതിക്കെതിരായ പോരാട്ടം തനിച്ചുമുന്നോട്ടുകൊണ്ടുപോയും അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചു. പിന്നീട് ആം ആദ്മി പാര്‍ട്ടിക്ക് രൂപം നല്‍കി രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ഭരണവും പിടിച്ചു.
15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെതിരെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ചെന്ന് മത്സരിക്കാനുള്ള ചങ്കൂറ്റമാണ് 2013ല്‍ കെജ്രിവാള്‍ കാണിച്ചത്. രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ച നീക്കമായിരുന്നു ഇത്. അഴിമതിക്കെതിരായ കെജ്രിവാളിന്റെ പോരാട്ടത്തെ ഡല്‍ഹി ജനത പിന്തുണച്ചപ്പോള്‍ ഷീലാ ദീക്ഷിതിന് 25,864 വോട്ടിന്റെ കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. 70 നിയമസഭാ സീറ്റുകളില്‍ 28 സീറ്റുമായി ആംആദ്മി പാര്‍ട്ടി ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും 31 സീറ്റുള്ള ബി.ജെ.പി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത്.
തൂക്കുനിയമസഭയായപ്പോള്‍ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പുറമെ നിന്നുള്ള പിന്തുണയോടെ കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി. എന്നാല്‍ അഴിമതിക്കെതിരായ ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ പാസാക്കാന്‍ കഴിയാഞ്ഞതോടെ 2014 ഫെബ്രുവരി 14ന് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് ജനങ്ങളുടെ ഇടയിലേക്കിറങ്ങുകയാണ് ചെയ്തത്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തുറന്ന് കാട്ടാനാണ് ഈ അവസരം കെജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും ഉപയോഗപ്പെടുത്തിയിരുന്നത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയ നരേന്ദ്രമോദിക്കെതിരെ ആംആദ്മി പാര്‍ട്ടിക്ക് വേരോട്ടമോ സംഘടനാസംവിധാനമോ ഒന്നുമില്ലാത്ത വാരണാസിയില്‍പോയാണ് മത്സരിക്കാന്‍ കെജ്രിവാള്‍ ധൈര്യംകാട്ടിയത്. പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസ്- എസ്.പിസഖ്യവും ബി.എസ്.പിയും കെജ്രിവാളിനെ പിന്തുണക്കാതെ വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ആര്‍.എസ്.എസിന്റെ സുശക്തമായ സംഘടനാ പ്രവര്‍ത്തനത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ലെങ്കിലും വാരണാസിയില്‍ 2,09238 വോട്ടുകള്‍ നേടാന്‍ കെജ്രിവാളിനായി എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.
സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമായി മത്സരിച്ചിട്ടും കോണ്‍ഗ്രസിന് 75,614 വോട്ടും ബി.എസ്.പിക്ക് 60,579 വോട്ടുംമാത്രമാണ് ലഭിച്ചിരുന്നത് എന്നതും നാം ഓര്‍ക്കണം. വാരണാസിയില്‍ മോഡി 3,70,000 വോട്ടിനു വിജയിച്ചപ്പോള്‍ അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന്‌വരെ വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കെജ്‌രിവാളിയാണ് പിന്നീട് രാജ്യം കണ്ടത്.
മോദിയോടേറ്റ പരാജയത്തിന് മോദി പ്രധാനമന്ത്രിയായ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ബി.ജെ.പിയെ തകര്‍ത്താണ് കെജ്രിവാള്‍ പകവീട്ടിയത്. എതിരാളികളെ ഞെട്ടിച്ച് കൊടുങ്കാറ്റ് പോലെയായിരുന്നു ആ തിരിച്ച് വരവ്. 2015ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 67 സീറ്റും നേടിയാണ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായത്. ന്യൂഡല്‍ഹി മണ്ഡലത്തിലെ ഭൂരിപക്ഷം 31,583 വോട്ടായും കെജ്രിവാള്‍ വര്‍ധിപ്പിച്ചിരുന്നു. കേവലം ഒരു ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന മൂന്ന് അംഗങ്ങള്‍മാത്രമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ചുരുങ്ങി. കെജ്രിവാളിനെ പിന്നില്‍ നിന്നും കുത്തിയ കോണ്‍ഗ്രസിനാവട്ടെ ഒറ്റ അംഗംപോലുമില്ലാത്ത സമ്പൂര്‍ണ്ണപരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
പിന്നീടങ്ങോട്ട് രാജ്യതലസ്ഥാനത്ത് മോദിയെ വെല്ലുവിളിച്ചായിരുന്നു കെജ്രിവാളിന്റെ ഭരണം. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കെജ്രിവാള്‍ സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ മോദി നിരന്തരം ശ്രമിച്ചെങ്കിലും ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം വരെ നടത്തി കെജ്രിവാള്‍ അതിനെ ചെറുത്തു. വാക്കും പ്രവര്‍ത്തിയും ഒന്നാണെന്ന് തെളിയിച്ച് പ്രചരണ സമയത്ത് പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി കെജരിവാള്‍ സര്‍ക്കാര്‍ നടപ്പാക്കി. ഇങ്ങനെ പറഞ്ഞ വാക്കുകള്‍ മുഴുവന്‍ പാലിക്കുന്ന മറ്റൊരു സര്‍ക്കാരും ഇന്ന് രാജ്യത്തില്ല.
നരേന്ദ്രമോദിക്കെതിരെ ശക്തമായ നിലപാടുയര്‍ത്തുന്ന രാജ്യത്തെ പ്രധാന നേതാവാണ് കെജ്രിവാള്‍. കാവിയെ തുടച്ച് നീക്കാനുള്ള സഖ്യനീക്കത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറിയിട്ടും തന്റേടത്തോടെ എതിരാളിയെ അവരുടെ മടയില്‍പ്പോയി നേരിടുന്ന ആംആദ്മി പാര്‍ട്ടിയുടെ പടനായകനാണദ്ദേഹം.