ആറന്മുള ഉതൃട്ടാതി വള്ളം കളി; പള്ളിയോടങ്ങള്‍ മറിഞ്ഞ് കാണാതായ നാലുപേരെയും രക്ഷിച്ചു

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിയില്‍ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു. കാണാതായ തുഴച്ചില്‍കാരെ കണ്ടെത്തി. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുണ്‍ എന്നിവരെയാണ് കാണാതായത്. എല്ലാവരെയും രക്ഷിക്കാനായി. ഒരാളുടെ തലയ്ക്ക് പരുക്കുണ്ട്. മറ്റാര്‍ക്കും പരുക്കുകളില്ലെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്. വന്‍മഴി, മാലക്കര പള്ളിയോടങ്ങളാണ് മറിഞ്ഞത്.

ഹീറ്റ്‌സ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് രംഗത്തിറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തി. എന്നാല്‍ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചില്‍കാരായ നാല് പേരെ കാണാനില്ലെന്ന് പറഞ്ഞത്. സ്ഥലത്ത് ഇവര്‍ക്കായി തെരച്ചില്‍ നടത്തി ഉടന്‍ തന്നെ കണ്ടെത്തുകയായിരുന്നു.

വള്ളംകളിയില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. നടത്തിപ്പില്‍ വലിയ തോതില്‍ വീഴ്ചയുണ്ടായി. പുറത്ത് നിന്നുള്ള തുഴച്ചിലുകാരെ എത്തിച്ചുവെന്ന് ആരോപിച്ച് പള്ളിയോടങ്ങള്‍ തമ്മില്‍ പുഴയില്‍ വച്ചും തര്‍ക്കം ഉണ്ടായി. പള്ളിയോടം മറ്റൊരു പള്ളിയോടത്തിന് കുറുകെയിട്ട് തര്‍ക്കമുണ്ടായി. എന്നാല്‍ വന്മഴി പള്ളിയോടത്തിലെ തുഴച്ചിലുകാരെ കാണാതായെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല.

പള്ളിയോടങ്ങള്‍ മറിഞ്ഞയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ആദ്യം വന്ന പ്രതികരണം. പിന്നാലെ കരക്കെത്തിയ തുഴച്ചിലുകാരാണ് നാല് പേരെ കാണാനില്ലെന്ന് പരാതി ഉന്നയിച്ചത്. ഇക്കാര്യം പരിശോധിച്ച ശേഷം നാല് പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു.

Top