Aranmula agricluture says minister

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ 56 ഹെക്ടര്‍ നിലത്ത് നവംബറില്‍ കൃഷിയിറക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

പദ്ധതി പ്രദേശത്ത് കെജിഎസ് ഗ്രൂപ്പ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിക്കും. പദ്ധതി പ്രദേശത്തെ വ്യവസായ മേഖല പ്രഖ്യാപനം പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞതായും കൃഷിമന്ത്രി അറിയിച്ചു.

പദ്ധതി പ്രദേശത്ത് ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് കെജിഎസ് ഗ്രൂപ്പ് അനധികൃതമായി സ്ഥലം കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിട്ട് 24 മാസമായിട്ടും താലൂക്ക് ലാന്റ് ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടില്ല. ഈ മാസം ആറാം തീയതി ചേരുന്ന യോഗത്തില്‍ ഈ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലായി 443 ഹെക്ടര്‍ നിലമുള്ളതില്‍ 20 ഹെക്ടറില്‍ മാത്രമാണ് ഇപ്പോള്‍ കൃഷിയുള്ളത്. നവംബറില്‍ തന്നെ പ്രാഥമിക ഘട്ട കൃഷി ആരംഭിക്കാനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.

മെത്രാന്‍ കായല്‍ നികത്താന്‍ അനുവദിച്ച മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്രദേശവാസിയുടെ ഹര്‍ജിയിലായിരുന്നു സ്‌റ്റേ. ഉത്തരവ് പ്രകാരം ഭൂമി നികത്തില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവിടെ അതുവരെ നികത്തല്‍ ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി തല്‍സ്ഥിതി തുടരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Top