തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിക്കാനും തയ്യാര്‍ അപ്‌സര റെഡ്ഡി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വേണ്ടി വന്നാല്‍ മോദിക്കെതിരെ മത്സരിക്കാനും താന്‍ തയാറാണെന്ന് അപ്‌സര റെഡ്ഡി. തമിഴ്‌നാട്ടിലെ ആറണി, കരൂര്‍ മണ്ഡലങ്ങളില്‍നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എഐസിസി ജനറല്‍ സെക്രട്ടറിയാണ് അപ്‌സര.

മൂന്ന് വര്‍ഷം മുമ്പ് സജീവ രാഷ്ട്രീയത്തിലെത്തിയ അപ്‌സരയുടെ തുടക്കം ബിജെപിയിലായിരുന്നു. അധികം വൈകാതെ എഐഎഡിഎംകെയില്‍ ചേര്‍ന്നു. പിന്നീട് ജനുവരിയിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നാലെ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലുമെത്തി. ആന്ധ്രയില്‍ വേരുകളുള്ള യാഥാസ്ഥിതിക കുടുംബത്തില്‍ ചെന്നൈയിലാണ് അപ്‌സരയെന്ന അജയ് റെഡ്ഡിയുടെ ജനനം. പെണ്ണായി മാറാനുള്ള ആഗ്രഹത്തിന് കുടുംബം മുഴുവന്‍ എതിര്‍ത്തപ്പോഴും അമ്മ ഒപ്പംനിന്നു.

ബിബിസി, ദി ഹിന്ദു തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അപ്‌സര, ഓസ്‌ട്രേലിയയിലും ലണ്ടനിലുമായാണ് ജേര്‍ണലിസം പഠിച്ചത്. തമിഴ് ടിവി ചാനല്‍ അവതാരകയെന്ന നിലയിലും അപ്‌സര പേരെടുത്തിരുന്നു. എഐഎഡിഎംകെയില്‍ ആയിരുന്ന കാലത്ത് പാര്‍ട്ടിയുടെ വക്താവായി ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിദ്ധ്യമായിരുന്നു അപ്‌സര.

Top