ഒന്‍പത് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: ഒന്‍പത് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് അംഗീകാരമായി. കൊളീജിയം നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ ഒരുമിച്ച് കൊളീജിയം ശുപാര്‍ശ ചെയ്യുന്നത്. ഇതില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്‌ന 2027ല്‍ ആദ്യ വനിത ചീഫ് ജസ്റ്റിസാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് മറ്റ് രണ്ട് വനിതാ ജഡ്ജമാര്‍.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ സ്ഥാനക്കയറ്റ പട്ടികയില്‍ ഇടം പിടിച്ചു. നിയമന പട്ടികയുമായി ബന്ധപ്പെട്ട് രാവിലെ പുറത്തുവന്ന വാര്‍ത്തകളില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സീനിയോറിറ്റിയില്‍ ഒന്നാമനായ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക പട്ടികയില്‍ ഒന്നാം പേരുകാരനായി ഇടംപിടിച്ചു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരെയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തു. അഭിഭാഷകരില്‍ നിന്ന് മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹയെയും പട്ടികയില്‍ ഉള്‍പ്പെടുത്തി.

 

Top