‘ജോലിക്കിടയിലെ അത്യാഹിതം’; സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം : ജോലിക്കിടയിൽ അത്യാഹിതങ്ങൾക്ക്‌ ഇരയാകുന്ന ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങൾക്ക്‌ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസ്വാഭാവിക മരണം ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ പരിധിയിൽ വരുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഡ്യുട്ടിക്കിടയിലെ അത്യാഹിതങ്ങൾക്ക്‌ ഇരയാകുന്ന ജീവനക്കാർക്ക്‌ സഹായം അനുവദിക്കുന്നതിൽ നിലവിലെ പൊതുമാനദണ്ഡങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി.

പുതിയ മാനദണ്ഡം അനുസരിച്ച്‌ ഡ്യൂട്ടിക്കിടയിൽ സംഭവിക്കുന്ന അപകട മരണം, ഡ്യുട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിക്കുന്ന മരണം എന്നിവയെയും ഡ്യുട്ടിക്കിടയിലുള്ള അസ്വാഭാവിക മരണമായി കണക്കാക്കും. ഇതിന്‌ എഫ്‌ഐആറിലെ രേഖപ്പെടുത്തലോ റവന്യു/പൊലീസ്‌ അധികാരികളുടെ സാക്ഷ്യപ്പെടുത്തലോ മതിയാകും. പകർച്ചവ്യാധി (എപ്പിഡമിക്‌, പാൻഡമിക്‌) ബാധിതരുടെ ചികിത്സയ്‌ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാർ, അതേ രോഗബാധയിൽ മരണപ്പെട്ടാലും അസ്വാഭാവിക മരണമാകും. ഓഫിസിലേക്കുള്ള വരവിനും പോക്കിനുമിടയിലുള്ള അപകട മരണവും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി.

ഡ്യൂട്ടിക്കിടയിൽ വൈദ്യുതാഘാതം ഏൽക്കൽ, നിർമാണ പ്രവർത്തനങ്ങൾക്ക്‌ ഇടയിലെ അപകടം, കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം, രക്ഷാപ്രവർത്തനം, വന്യജീവി ആക്രമണം എന്നിവ മൂലമുണ്ടാകാവുന്ന മരണങ്ങളെയും അപകട മരണങ്ങളായി കണക്കാക്കും. ഓഫിസിന്റെ ഭാഗമായ മറ്റു ജോലികൾ, യാത്ര എന്നിവയ്‌ക്കിടയിലെ അപകട മരണവും അസ്വാഭാവിക മരണമാകും. കലക്ടർ/വകുപ്പ്‌ മേധാവി/സ്ഥാപന മേധാവി എന്നിവരാണ്‌ ഡ്യൂട്ടിക്കിടയിലുള്ള മരണമാണെന്നു സാക്ഷ്യപ്പെടുത്തേണ്ടത്‌. ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുണ്ടാകുന്ന അപകടങ്ങളും സഹായ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും.

സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ജീവൻ രക്ഷാപദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ജീവനക്കാർ ഡ്യൂട്ടിക്കിടയിൽ അപകട മരണത്തിനും അസ്വാഭാവിക മരണത്തിനും വിധേയരായാൽ, അനന്തരാവകാശികൾക്കു നൽകിവന്നിരുന്ന എക്‌സ്‌ഗ്രേഷ്യാ ആനുകൂല്യം ഒന്നര ലക്ഷം രൂപ എന്നത്‌ 10 ലക്ഷമായി ഉയർത്തി. അപകടത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക്‌ അഞ്ചു ലക്ഷം വരെ ധനസഹായം ലഭിക്കും. 60 ശതമാനത്തിനു മുകളിൽ അംഗവൈകല്യത്തിന്‌ നാലു ലക്ഷം രൂപയും, 40 മുതൽ 60 ശതമാനംവരെ അംഗവൈകല്യത്തിന്‌ രണ്ടര ലക്ഷം രൂപയും സഹായമുണ്ടാകും.

Top