പ്രിയ വർഗീസിന്റെ നിയമനം; തീരുമാനം എടുക്കാൻ സ്ക്രൂട്‌നി കമ്മിറ്റിക്ക് വിട്ട് സിന്റിക്കേറ്റ് യോഗം

കണ്ണൂർ: സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്റെ നിയമന കാര്യത്തിലെ തീരുമാനം എടുക്കാൻ വിഷയം സ്ക്രൂട്‌നി കമ്മിറ്റിക്ക് വിട്ടു. ഇന്ന് ചേർന്ന സർവകലാശാല സിന്റിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം പുന:പരിശോധിക്കണം എന്നായിരുന്നു നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന് ഹൈക്കോടതിയാണ് വിധിച്ചത്.  വിധി ചർച്ച ചെയ്യാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഇന്ന് യോഗം ചേർന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യതകൾ സർവകലാശാലയിലെ സ്ക്രൂട്നി കമ്മിറ്റി വീണ്ടും പരിശോധിക്കും.

പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് പരിശോധനയിൽ  തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനയായ ജോസഫ് സ്കറിയക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് വിസി ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർ നടപടികളാവും ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യുക. വിധി വന്ന് ഒന്നര മാസം കഴിഞ്ഞിട്ടും സർവ്വകലാശാല നടപടികളൊന്നും എടുക്കാൻ തയ്യാറായിരുന്നില്ല. വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ച സിന്റിക്കറ്റ് യോഗങ്ങൾ നേരത്തെ രണ്ട് തവണ മാറ്റി വച്ചിരുന്നു.

Top