വിവാദ നിയമനം; പ്രതിപക്ഷ യുവജന സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയതിനെതിരെ കാലടി സര്‍വകലാശാലയിലേയ്ക്ക് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മതിലും ഗേറ്റും ചാടിക്കടന്ന് വിസിയുടെ മുറിക്ക് മുന്നിലേക്ക്ക കെ എസ്യു പ്രവര്‍ത്തകര്‍ എത്തി. പ്രതിഷേധം കണക്കിലെടുത്ത് വൈസ് ചാന്‍സലര്‍ പി എം ധര്‍മ്മരാജിന് പോലീസ് പ്രത്യേകം സുരക്ഷ ഒരുക്കിയിരുന്നു.

വൈസ് ചാന്‍സലറുടെ മുറിക്ക് സമീപമെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. സംഘര്‍ഷത്തില്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മലിനും ലിയ വിനോദിനും പരിക്കേറ്റു. നിയമന ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസും സമരക്കാരും ഏറ്റുമുട്ടി.

അതേസമയം, നിനിതയുടെ നിയമനം അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിച്ചെന്ന് എംബി രാജേഷ് പ്രതികരിച്ചു. ചിലര്‍ വിളിച്ച് നിയമനത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ മൂന്ന് പേരുടെ വ്യക്ത താല്പര്യമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും രാജേഷ് ആരോപിച്ചു.

ഇതിനിടെ രാജേഷിന്റെ ഭാര്യയെ നിയമിച്ചത് വഴി വിട്ടാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വിഷയവിദഗ്ധരുടെ കത്ത് പുറത്തു വന്നു. ജനുവരി 31നാണ് മൂന്നംഗങ്ങളും ഒപ്പിട്ട കത്തയച്ചത്. രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാര്‍ത്ഥികളെ മറികടന്നാണ് നിനിതയെ നിയമിച്ചെന്ന ഗുരുതരമായ ആരോപണം കത്തിലുണ്ട്. നിയമനം മരവിപ്പിച്ച് ഇന്റര്‍വ്യൂബോര്‍ഡ് കൂട്ടായെടുത്ത തീരുമാനം നടപ്പിലാക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

 

Top