ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് ആപ്പിള്‍

ഗോള വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാനും ചൈനയില്‍ നിന്ന് ഉത്പാദനം മാറ്റാനുമുള്ള യുഎസ് ടെക് ഭീമന്റെ ശ്രമങ്ങളുടെ ഭാഗമായി, തങ്ങളുടെ ഏറ്റവും പുതിയ ഐഫോണ്‍ 16-ന് വേണ്ടിയുള്ള ബാറ്ററികള്‍ ഇന്ത്യന്‍ ഫാക്ടറികളില്‍ നിര്‍മിക്കാണമെന്ന് ആപ്പിള്‍. ഐഫോണ്‍ ഘടക വിതരണക്കാരോട് ആപ്പിള്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി ഫിനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തു.ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റി, വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനും ഇന്ത്യയിലെ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കാനുമുള്ള ആപ്പിളിന്റെ നീക്കത്തിന്റെ ഭാഗമാണിത്.

ഇന്ത്യയില്‍ പുതിയ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ചൈനയിലെ ഡെസെ അടക്കമുള്ള ബാറ്ററി നിര്‍മ്മാതാക്കളെ ആപ്പിള്‍ പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ആപ്പിളിന്റെ തായ്വാനീസ് ബാറ്ററി വിതരണക്കാരായ സിംപ്ലോ ടെക്നോളജിയോടും, അവരുടെ ഉല്‍പ്പാദന ശേഷി ഇന്ത്യയിലേക്ക് കൂടി വിപുലീകരിക്കാന്‍ അമേരിക്കന്‍ ടെക് ഭീമന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ജാപ്പനീസ് ഇലക്ട്രോണിക് പാര്‍ട്സ് നിര്‍മ്മാതാക്കളായ ടിഡികെ കോര്‍പ്പറേഷന്‍ ആപ്പിള്‍ ഐഫോണുകള്‍ക്കായി ഇന്ത്യയില്‍ ലിഥിയം അയണ്‍ (ലി-അയണ്‍) ബാറ്ററി സെല്ലുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഡിസംബര്‍ 4 ന് പറഞ്ഞിരുന്നു.

നിര്‍മ്മാണത്തിനും വിതരണ ശൃംഖലകള്‍ക്കുമായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ അമേരിക്കന്‍ ടെക് ഭീമന്‍ ആപ്പിള്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. വാഷിംഗ്ടണിനും ബീജിങ്ങിനുമിടയിലുള്ള ഉടലെടുത്ത വ്യാപാര പിരിമുറുക്കങ്ങള്‍ കാരണമാണ് കമ്പനിയുടെ ഉല്‍പ്പാദന ലൊക്കേഷനുകള്‍ വിപുലീകരിക്കാനും മറ്റ് പ്രദേശങ്ങളിലെ വിതരണക്കാരുമായി ഇടപഴകാനുമുള്ള ശ്രമങ്ങള്‍ ആപ്പിള്‍ സജീവമാക്കുന്നത്.

 

Top