ആപ്പിള്‍ ഐഫോണ്‍ 13ന്‌റെ പേര് മാറ്റുമെന്ന അഭ്യൂഹം പ്രചരിക്കുന്നു

വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന ആപ്പിളിന്റെ സ്മാര്‍ട് ഫോണ്‍ സീരീസിന് ഐഫോണ്‍ 13 എന്നാണ് പേരിടേണ്ടത്. പക്ഷേ, രസകരമായ ഒരു അഭ്യൂഹം ഇന്റർനെറ്റിൽ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പൊതുവെ 13 എന്ന സംഖ്യ ദൗര്‍ഭാഗ്യം കൊണ്ടുവരുന്ന ഒന്നായി കാണുന്നതിനാല്‍ ആപ്പിള്‍ ഈ വര്‍ഷം പേരിടല്‍ രീതിക്കു മാറ്റം വരുത്തിയേക്കുമെന്നാണ്. ഈ അഭ്യൂഹം പ്രചരിച്ചതിനെത്തുടര്‍ന്ന് ആപ്പിളും അന്ധവിശ്വാസിയായോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇതുവരെ പിന്തുടരാത്ത തരത്തിലുള്ള എന്തെങ്കിലുമൊരു പേരിടല്‍ രീതി പരീക്ഷിക്കാനൊരുങ്ങുകയാണ് ആപ്പിളെന്നും അഭ്യൂഹങ്ങളുണ്ട്.

∙ ഈ വര്‍ഷം ഐഫോണുകള്‍ക്ക് വില കുറയും?
പേരിടല്‍ എങ്ങനെയെങ്കിലും ആകട്ടെ! വിലയോ? ഈ വര്‍ഷം ഐഫോണുകള്‍ക്ക് ഐഫോണ്‍ 12 സീരീസിനെ അപേക്ഷിച്ച് വില കുറവായിരിക്കുമെന്നാണ് ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ പ്രീമിയം ഹാന്‍ഡ്‌സെറ്റുകളെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ നേരത്തെ പറഞ്ഞുകേട്ടതു പോലെ തന്നെയാണ്. ഇതുവരെ തുടര്‍ന്ന പേരിടല്‍ രീതിയാണ് തുടരുന്നതെങ്കില്‍ ഐഫോണ്‍ 13, 13 പ്രോ, 13 പ്രോ മാക്‌സ്, 13 മിനി എന്നിങ്ങനെയായിരിക്കും വിളിക്കുക. പ്രോ മാക്‌സിന് 6.7-ഇഞ്ച് വലുപ്പമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ എന്നിവയ്ക്ക് 6.1-ഇഞ്ച് വലുപ്പം പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 13 മിനിക്ക് 5.4-ഇഞ്ച് വലുപ്പവുമാണ് പ്രതീക്ഷിക്കുന്നത്.

∙ ഐഫോണ്‍ 13ന് നോച്ച് ഉണ്ടായിരിക്കും
നേരത്തേതിൽ നിന്നും വ്യത്യസ്തമായ ഒരു അഭ്യൂഹമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന ഐഫോണ്‍ സീരീസിനും നോച്ച് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഐഫോണ്‍ 12ന്റെ നോച്ചിനെ അപേക്ഷിച്ച് അല്‍പം ചെറുതായിരിക്കുമെന്നും പറയുന്നു.

∙ എല്‍ജി സ്മാര്‍ട് ഫോണ്‍ നിര്‍മാണം അവസാനിപ്പിക്കുന്നു
ദക്ഷിണ കൊറിയയില്‍ നിന്നുള്ള രണ്ടു ഹാര്‍ഡ്‌വെയര്‍ നിര്‍മാണ ഭീമന്മാരായ സാംസങ്ങിനും എല്‍ജിക്കും രണ്ടു കഥകളാണ് പറയാനുള്ളത്. സാംസങ് ലോകത്തിലെ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായി വിലസുകയാണെങ്കില്‍ എല്‍ജിക്ക് ഫോണ്‍ നിര്‍മാണം കനത്ത നഷ്ടമാണ് സമ്മാനിച്ചത്. കഴിഞ്ഞ ആറു വര്‍ഷത്തനിടയില്‍ 4.5 ബില്ല്യന്‍ ഡോളറാണ് സമാര്‍ട് ഫോണ്‍ നിര്‍മാണം കാരണം എല്‍ജിക്കു വരുത്തിവച്ച നഷ്ടം.

ഇതിനാല്‍ തന്നെ ഇനി തങ്ങള്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് എല്‍ജി. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ എല്‍ജിക്ക് എടുത്തുപറയത്തക്ക സാന്നിധ്യമുള്ളത് നോര്‍ത്ത് അമേരിക്കയില്‍ മാത്രമാണ്- 10 ശതമാനം. ഇതും ഇനി സാംസങ്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ വിഴുങ്ങും. കടുത്ത മത്സരം നടക്കുന്ന സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിന്ന് മാറി ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങള്‍ നിർമിച്ചു നല്‍കാനും മറ്റുമായിരിക്കും കമ്പനി ഇനി ശ്രദ്ധിക്കുക എന്നും പറയുന്നു.

മറ്റൊന്നു കൂടി ഇവിടെ ഓര്‍ക്കണം, 2013ല്‍ ലോകത്തെ മൂന്നാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായിരുന്നു എല്‍ജി. ആപ്പിളിനും സാംസങ്ങിനു പിന്നിലായി നിലയുറപ്പിച്ചിരുന്ന കമ്പനി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പിന്നോട്ടുപോയി. തുടര്‍ന്ന് അവരുടെ സ്മാര്‍ട് ഫോണുകള്‍ക്ക് സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ പ്രശ്‌നങ്ങള്‍ വരികയായിരുന്നു. ഇതുകൂടാതെയാണ് ചൈനീസ് കമ്പനികളുടെ കടന്നുകയറ്റം. ഷഓമി, ഒപ്പോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കെതിരെ വേണ്ട തന്ത്രങ്ങള്‍ ഒരുക്കാതിരുന്നതും കമ്പനിയ്ക്ക് തിരിച്ചടിയായെന്ന് വിദഗ്ധര്‍ പറയുന്നു. എന്തായാലും, നോക്കിയക്കു ശേഷമുള്ള ഒരു വമ്പന്‍ കമ്പനിയുടെ പതനമെന്നാണ് എല്‍ജിയെ കുറിച്ച് ഇപ്പോള്‍ പറയുന്നത്.

Top