ബ്രസീലിൽ ഐഫോണിനൊപ്പം ചാർജർ നൽകണമെന്ന് ഉത്തരവിട്ട് കോടതി

പ്പിൾ കമ്പനിയുടെ സ്മാർട്ട്ഫോണിനൊപ്പം ചാർജർ നൽകണമെന്ന് ഉത്തരവിട്ട് ബ്രസീലിലെ സാവോ പോളോ കോടതി. കോടതിയുടെ ഉത്തരവ് സാവോപോളോയിലെ ഉപഭോക്തൃ സംരക്ഷണ ഏജന്‍സിയായ പ്രോകോണ്‍-എസ്പി അംഗീകരിച്ചു. ഉല്‍പ്പന്നത്തിന്റെ ഉപയോഗത്തിന് ചാര്‍ജര്‍ അനിവാര്യമാണെന്നും അത് പ്രധാന ഉല്‍പ്പന്നത്തിനൊപ്പം നല്‍കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇതിലൂടെ ഐഫോണ്‍ 12, ഐഫോണ്‍ 11, ഐഫോണ്‍ ടെന്‍ആര്‍ എന്നീ മോഡലുകളില്‍ ചാര്‍ജര്‍ അഡാപ്ടറും ലൈറ്റ്‌നിങ് കേബിളും ഉണ്ടാവും. ഈ നടപടി രാജ്യ വ്യാപകമായി നടപ്പിലാക്കാന്‍ ബ്രസീലിലെ നാഷണല്‍ കണ്‍സ്യൂമര്‍ സെക്രട്ടറി ശ്രമിക്കുന്നുണ്ട്.

ഐഫോണ്‍ ബോക്‌സില്‍ നിന്നും ചാര്‍ജര്‍ എന്തിന് ഒഴിവാക്കി, ഈ തീരുമാനം ഉപയോക്താക്കളെ ബാധിക്കുമോ, പരിസ്ഥിതിയെ കാര്യമായി സ്വാധീനിക്കുമോ എന്നത് സംബന്ധിച്ച് ഒക്ടോബറില്‍ ഏജന്‍സി ആപ്പിളിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം ഉപയോക്താക്കളുടേയും കയ്യില്‍ ചാര്‍ജര്‍ ഉണ്ടെന്നും അതിനാല്‍ ചാര്‍ജര്‍ ഒഴിവാക്കുന്നതിലൂടെ കാര്‍ബണ്‍ വികിരണം കുറയ്ക്കാനാവുമെന്നുമായിരുന്നു ആപ്പിളിന്റെ പ്രതികരണം. എന്നാല്‍ ഈ വിശദീകരണത്തില്‍ ഏജന്‍സി തൃപ്തരായിരുന്നില്ല.

Top