അരിസോണ: 2016ല്‍ ഏറെ ചര്‍ച്ചയായ ബാറ്ററിഗേറ്റ് വിവാദത്തില്‍ ആപ്പിള്‍ കമ്പനി വീണ്ടും കുഴഞ്ഞു. ആപ്പിള്‍ ഫോണുകള്‍ മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തന വേഗം കുറഞ്ഞതാണ് ബാറ്ററിഗേറ്റ് വിവാദത്തിന് അടിസ്ഥാനം. 2016ല്‍ ഐഫോണ്‍ 6,7, എസ് ഇ മോഡലുകളില്‍ നടത്തിയ അപ്‌ഡേറ്റിന് പിന്നാലെയാണ് വ്യാപകമായ രീതിയില്‍ ഫോണ്‍ പ്രവര്‍ത്തനം കുറഞ്ഞ വേഗത്തിലായത്. അപ്രതീക്ഷിതമായി ഫോണ്‍ പ്രവര്‍ത്തനം നിലയ്ക്കുന്നത് തടയുന്നതിനും ഉപകരണങ്ങളുടെ ആയുസ്സ് സംരക്ഷിക്കുന്നതിനും അപ്ഡേറ്റ് ആവശ്യമാണെന്ന് ആപ്പിള്‍ വിശദമാക്കിയതിന് പിന്നാലെയാണ് ഉപഭോക്താക്കള്‍ അപ്‌ഡേറ്റ് ചെയ്തത്. എന്നാല്‍ ബാറ്ററി മാറ്റിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന വിവരം ഉപഭോക്താക്കള്‍ക്ക് നല്‍കാതിരുന്നത് നിരവധിപ്പേരെയാണ് ബുദ്ധിമുട്ടിലാക്കിയത്.
ആപ്പിള്‍ കമ്പനിക്കെതിരായ പരാതിയില്‍ 113 മില്യണ്‍ യുഎസ് ഡോളറാണ്(8391555150 രൂപ) ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരുന്നത്. 33 അമേരിക്കന്‍ സംസ്ഥാനങ്ങളാണ് ആപ്പിളിനെതിരായ നിലപാട് എടുത്തത്. ഗവേഷകര്‍ ഈ പ്രശ്‌നത്തില്‍ അസ്വഭാവികത കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നിലവാരമില്ലാത്ത ബാറ്ററികളുള്ള ചില ഐഫോണ്‍ മോഡലുകളെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് മന്ദഗതിയിലാക്കിയതായി ആപ്പിള്‍ 2017 ല്‍ സമ്മതിച്ചിരുന്നു.
ഉപഭോക്താക്കളെ പുതിയ ഹാന്‍ഡ് സെറ്റുകള്‍ വാങ്ങിക്കുന്നതിനായി ആപ്പിള്‍ മനപ്പൂര്‍വ്വം നടത്തിയ നടപടിയെന്നാണ് ബാറ്ററിഗേറ്റ് സംഭവത്തെ വിലയിരുത്തുന്നത്. ബാറ്ററിയിലെ തകരാറ് പരിഹരിക്കാനോ പ്രശ്‌നത്തേക്കുറിച്ച് പ്രതികരിക്കാനോ ബാറ്ററി മാറ്റി നല്‍കാനോ ആപ്പിള്‍ കമ്പനി തയ്യാറായില്ല. എന്നാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്നു ഈ സ്ലോഡൌണ്‍ എന്ന ആരോപണം ആപ്പിള്‍ നിഷേധിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം അടുത്ത മൂന്ന് വര്‍ഷം പവര്‍ മാനേജ്‌മെന്റ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സത്യസന്ധമായി വെബ്‌സൈറ്റില്‍ വിശദമാക്കണമെന്നും കോടതി വ്യക്തമാക്കി. ഐഒഎസ് 10.2.1, ശേഷമുള്ള ഐഒഎസ് 11.2 അല്ലെങ്കില്‍ അതിനുശേഷമുള്ള ഐഫോണ്‍ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, 7, 7 പ്ലസ്, എസ്ഇ എന്നീ മോഡലുകള്‍ക്കാണ് ആപ്പിള്‍ സെറ്റില്‍മെന്റ് അനുസരിച്ച് നഷ്ടപരിഹാരം നല്‍കുക.