തന്റെ ഫോട്ടോയ്ക്കു മോശം കമന്റ് ചെയ്ത വ്യക്തിയെ നേരില്‍ കണ്ട് അപര്‍ണ

സോഷ്യല്‍ മീഡിയയില്‍ തന്റെ ഒരു ഫോട്ടോയ്ക്കു വന്ന അധിക്ഷേപകരമായ കമന്റിനെക്കുറിച്ച് നടി അപര്‍ണ നായര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ആ സംഭവത്തില്‍ പരാതി നല്‍കിയിരുന്നതനുസരിച്ച് സൈബര്‍ സെല്ലില്‍ നിന്നു വിളിപ്പിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും കമന്റ് ചെയ്ത ആളെ അവിടെവച്ച് കണ്ടെന്നും അയാള്‍ നല്‍കിയ വിശദീകരണത്തെക്കുറിച്ചും താരം പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അപര്‍ണ ഇക്കാര്യം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അജിത്കുമാർ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ADGP മനോജ്‌ എബ്രഹാം സാറിന് ഒരു പരാതി നൽകിയിരുന്നു, തുടർന്ന് സൈബർ സെല്ലിന്റെ അന്വേഷണം ഉണ്ടാവുകയും ഇന്ന് രാവിലെ സൈബർ സെൽ ഓഫിസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു.
സൈബർ സെൽ ഓഫീസിൽ കൃത്യസമയം എത്തിയ ഞാൻ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു, സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി, എന്താല്ലേ… !!!

എന്തായാലും പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്റെ പരാതി ഞാൻ പിൻവലിച്ചിരിക്കുകയാണ്, അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി.

പരാതി നൽകാൻ എനിക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിയ മാധ്യമസുഹൃത്തിനും, ADGP മനോജ്‌ എബ്രഹാം സാറിനും, സൈബർ പോലീസ് SI മണികണ്ഠൻ സാറിനും, ജിബിൻ ഗോപിനാഥ്‌ & തിരുവനന്തപുരം വനിത സെല്ലിലെ ഉദ്യോഗസ്ഥർക്കും ഞാൻ ആത്മാർഥമായ നന്ദി അറിയിക്കുന്നു.
നന്ദി Keralapolice !

NB: അജിതിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂർവ്വമായ പ്രവർത്തി ആയിരുന്നു.

Top