അമേരിക്കയുടെ യുദ്ധ പോരാളി, അപ്പാഷെ ഹെലികോപ്റ്ററുകള്‍ ഇനി ഇന്ത്യയ്ക്കും സ്വന്തം…

അരിസോണ: യുഎസ് സേനയുടെ അത്യാധുനിക ഹെലികോപ്റ്ററുകള്‍ ഇനി ഇന്ത്യയ്ക്കും സ്വന്തം. യുഎസിന്റെ അപ്പാഷെ ഹെലികോപ്റ്ററുകളാണ് വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വാങ്ങുന്നത്. 22 ഹെലികോപറ്ററുകളില്‍ ആദ്യത്തേത് ഇന്ത്യയ്ക്ക് കൈമാറി.

യുഎസ് ആയുധ നിര്‍മാതാക്കളായ ബോയിങ് ആണ് അപ്പാഷെ ഹെലികോപ്റ്റര്‍ നിര്‍മിക്കുന്നത്. അരിസോണയിലെ ബോയിങ് കേന്ദ്രത്തില്‍ വെച്ച് ഹെലികോപറ്റര്‍ വ്യോമസേനയ്ക്ക് ഔദ്യോഗികമായി കൈമാറി.ഇതിന്റെ വിവരങ്ങള്‍ വ്യോമസേന ട്വീറ്റ് ചെയ്തിട്ടുണ്ട്. വ്യോമസേനയെ പ്രതിനിധീകരിച്ച് എയര്‍ മാര്‍ഷല്‍ എ.എസ് ബുടോളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിസോണയിലെത്തിയത്. ചടങ്ങില്‍ യുഎസ് സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു.

ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമായ ഹെലികോപ്റ്ററാണ് അപ്പാഷെ. ആകാശ യുദ്ധത്തിലോ, കരയിലെ ലക്ഷ്യങ്ങളെയോ ആക്രമിക്കാന്‍ ഹെലികോപ്റ്ററിന് സാധിക്കും.അപ്പാഷെ ഗാര്‍ഡിയന്‍ എ.എച്ച്-64 E(1) എന്നാണ് ഹെലികോപറ്ററിന്റെ മുഴുവന്‍ പേര്. സേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായാണ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. മലനിരകളിലെ വ്യോമസേനാ ദൗത്യങ്ങള്‍ക്ക് ഇവ സേനയെ സഹായിക്കും.

2015 സെപ്റ്റംബറിലായിരുന്നു വ്യോമസേന 22 അപ്പാഷെ ഹെലികോപ്റ്ററിനായി ബോയിങ്ങുമായി കരാര്‍ ഒപ്പുവെച്ചത്. ഇതില്‍ ആദ്യത്തെ ബാച്ച് ഹെലികോപ്റ്ററുകള്‍ ജൂലൈയില്‍ ഇന്ത്യയിലെത്തും. ഹെലികോപ്റ്റര്‍ പറത്താന്‍ വ്യോമസേന അംഗങ്ങളില്‍ തിരഞ്ഞെടുത്തവര്‍ക്ക് യുഎസ് സൈന്യം പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം നേടുന്ന ഇവരാകും വ്യോമസേനയുടെ അപ്പാഷെ വിങ് കൈകാര്യം ചെയ്യുക.

Top