എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായ എ.പി.അബ്ദുള്ളക്കുട്ടിയെ നിയമിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി.യില്‍ ചേര്‍ന്നത്.

മുന്‍ ഇടത് പക്ഷ പ്രവര്‍ത്തകനായ എ.പി.അബ്ദുള്ളക്കുട്ടി എസ്.എഫ്.ഐ. മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു. സി.പി.എം. സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍നിന്ന് മത്സരിച്ചു വിജയിച്ചു. 1999-ലും 2004-ലുമാണ് കണ്ണൂരില്‍നിന്ന് അദ്ദേഹം എം.പി.യായത്.മോദി, ബി.ജെ.പി. അനുകൂല പ്രസ്താവനകളുടെ പേരില്‍ 2009-ല്‍ സി.പി.എം. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

പിന്നീട് കോണ്‍ഗ്രസിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടി 2011-ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വിജയിച്ച് എം.എല്‍.എ.യായി. അടുത്തിടെ നരേന്ദ്രമോദിയെ പുകഴ്ത്തിയതിന് കോണ്‍ഗ്രസില്‍നിന്നും അദ്ദേഹത്തെ പുറത്താക്കി. ഇതിനുപിന്നാലെയാണ് എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലെത്തിയത്.

Top