തന്നെ പുറത്താക്കിയ വാര്‍ത്തയെ അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്ന് അബ്ദുള്‍ വഹാബ്

കൊച്ചി: തന്നെ പുറത്താക്കിയ വാര്‍ത്തയെ അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്ന് ഐഎന്‍എല്‍ പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബ്. ദേശീയ നേതൃത്വത്തിന് അംഗീകാരമില്ല. ദേശീയ കൗണ്‍സില്‍ നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഭൂരിഭാഗവും തങ്ങളോടൊപ്പമാണ്. ഐഎന്‍എല്‍ ദേശീയ നേതൃത്വം കാസിം ഇരിക്കൂറിനൊപ്പമാണ്. അടുത്ത മാസം മൂന്നിന് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും എ പി അബ്ദുള്‍ വഹാബ്.

കാസിം ഇരിക്കൂറിന്റെ പ്രവര്‍ത്തനം മുസ്ലിം ലീഗിനെ സഹായിക്കാനാണ്. മന്ത്രി അഹമ്മദ് ദേവര്‍കോവിന് എതിരെ തത്കാലം നടപടിയില്ല. മന്ത്രിയെ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന കൗണ്‍സിലില്‍ തീരുമാനിക്കും. പ്രസിഡന്റിനോടൊപ്പമാണ് പാര്‍ട്ടി. മന്ത്രി എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരുന്നു കാണാമെന്നും എ പി അബ്ദുള്‍ വഹാബ്. മന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം നില്‍ക്കണം. എല്‍ഡിഎഫ് ആണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. പാര്‍ട്ടി പ്രവര്‍ത്തകനായി കാസിം ഇരിക്കൂറിന് തുടരാം. സംസ്ഥാന കമ്മിറ്റിയില്‍ 22 പേരില്‍ 14 പേരും തങ്ങളോടൊപ്പമാണെന്നും അബ്ദുള്‍ വഹാബ് ചൂണ്ടിക്കാട്ടി.

അതേസമയം കൊച്ചിയിലെ യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചു. സമാധാനപരമായി മുന്നോട്ടുപോയ ചര്‍ച്ച പിന്നീട് അലങ്കോലമാകുകയായിരുന്നു. പി. കെ കുഞ്ഞാലിക്കുട്ടിയുടേയും എ. പി അബ്ദുള്‍ വഹാബിന്റേയും ഒരേ സ്വരമാണെന്നും അബ്ദുള്‍ വഹാബ് വിഭാഗത്തിന് മുസ്ലിം ലീഗുമായി അന്തര്‍ധാരയുണ്ടെന്നും കാസിം ഇരിക്കൂര്‍ ആരോപിച്ചു.

 

Top