അന്‍വര്‍ എം.എല്‍.എയുടെ തടയണകള്‍ പൊളിക്കാനുള്ള വിധി; ഇത് മുരുഗേഷ് നരേന്ദ്രന്റെ നിയമ പോരാട്ട വിജയം

മലപ്പുറം: ടൂറിസം പദ്ധതിയുടെ ഭാഗമായി പി.വി അന്‍വര്‍ എം.എല്‍.എ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അതീവ പരിസ്ഥിതി ലോക പ്രദേശമായ കക്കാടംപൊയിലില്‍ പീവീആര്‍ നാച്വറോ റിസോര്‍ട്ടില്‍ പ്രകൃതിദത്ത നീരുറവ തടഞ്ഞ് നിര്‍മ്മിച്ച 4 തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ് എത്തിയത് നാലു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍.

കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കളക്ടറും നടപടിയെടുക്കാതെ പലവട്ടം സംരക്ഷിച്ചിട്ടും തടയണ പൊളിക്കാനുള്ള കോടതി വിധിയിലേക്ക് നയിച്ചത് മുരുഗേഷ് നരേന്ദ്രന്‍ തുടക്കമിട്ട നിയമപോരാട്ടമാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് 2017ല്‍ സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ പീവീആര്‍ നാച്വറോ റിസോര്‍ട്ട് നിര്‍മ്മിച്ചത്. ഇരുവഴഞ്ഞിപ്പുഴയിലേക്കെത്തുന്ന പ്രകൃതിദത്ത നീരൊഴുക്ക് തടസപ്പെടുത്തി യാതൊരു അനുമതിയുമില്ലാതെ മൂന്ന് കോണ്‍ക്രീറ്റ് തടയണകളും ഒരു മണ്‍തടയണയും നിര്‍മ്മിച്ചു.

നീരുറവ നികത്തി റോഡ് പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയത്. തടയണകളില്‍ നിന്നും 130 മീറ്റര്‍ മാറിയാണ് ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സെന്റ്‌മേരീസ് ഹൈസ്‌ക്കൂള്‍. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനില്‍ ഉരുള്‍പൊട്ടല്‍ മേഖലയായ ഹൈ ഹസാര്‍ഡ് സൊണേഷനിലുള്ള സ്ഥലത്ത് എം.എല്‍.എ തടയണകള്‍ കെട്ടിയിട്ടും അധികൃതര്‍ അനങ്ങിയില്ല.

അനുമതിയില്ലാതെ തടയണകള്‍ കെട്ടിയതും ദുരന്തസാധ്യതയും ചൂണ്ടികാട്ടി തടയണകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രനാണ് 2018ല്‍ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ കോഴിക്കോട് കളക്ടര്‍ക്ക് ആദ്യം പരാതി നല്‍കിയത്. ഒരു വര്‍ഷമായിട്ടും പരാതിയില്‍ കളക്ടര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി മുരുഗേഷ് നരേന്ദ്രന്‍ 2019ല്‍ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നല്‍കി. റവന്യൂ മന്ത്രി കോഴിക്കോട് കളക്ടറോട് റിപ്പോര്‍ട്ട് തേടി.

PV Anwar MLA,

ഒടുവില്‍ മുരുഗേഷ് നരേന്ദ്രന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ക്കും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് തടയണകള്‍ക്കും റിസോര്‍ട്ടിനുമെതിരെ നടപടിയാവശ്യപ്പെട്ട് കക്കാടംപൊയില്‍ സ്വദേശി കെ.വി ജിജു കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. നടപടിയില്ലാഞ്ഞതോടെ ജിജു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിജിലന്‍സ് സ്‌ക്വാഡിന് പരാതി നല്‍കി.

മുരുഗേഷ് നരേന്ദ്രന്റെ പരാതിയില്‍ അന്വേഷണം നടത്തിയ കൂടരഞ്ഞി വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും അനുമതിയില്ലാതെ അനധികൃതമായാണ് പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് തടയണകള്‍ നിര്‍മ്മിച്ചതെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

കക്കാടംപൊയിലില്‍ തടയണകള്‍ ഉള്‍പ്പെടെ പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത നിര്‍മ്മാണങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ എം.എന്‍ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌ക്കാരിക അന്വേഷണ യാത്ര തടഞ്ഞ് അംഗങ്ങള്‍ക്കു നേരെ കക്കാടംപൊയിലില്‍ അക്രമമുണ്ടായി.

തടയണകള്‍ നിയമവിരുദ്ധമായാണ് നിര്‍മ്മിച്ചതെന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും ജില്ലാ കളക്ടര്‍ നടപടിയെടുക്കാതായതോടെ സാംസ്‌ക്കാരിക അന്വേഷണ യാത്രയിലെ അംഗമായിരുന്ന കേരള നദീ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ 2020തില്‍ ഹൈക്കോടതിയെ സമീപിച്ചു.

കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കളക്ടര്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി 2020തില്‍ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് കളക്ടര്‍ വിചാരണ നടത്തിയെങ്കിലും പീവീആര്‍ നാച്വറോ റിസോര്‍ട്ട് ഉടമകള്‍ക്ക് അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനായില്ല.

ഹൈക്കോടതി നല്‍കിയ സമയപരിധിക്കുള്ളില്‍ കളക്ടര്‍ തീരുമാനമെടുക്കാതായതോടെ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് ടി.വി രാജന്‍ 2021ല്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കളക്ടര്‍ക്ക് നോട്ടീസ് അയച്ചതോടെ വീണ്ടും കളക്ടര്‍ ടി.വി രാജനെയും റിസോര്‍ട്ട് മാനേജരെയും വിളിച്ച് വിചാരണ നടത്തി.

രണ്ടു തവണ നടത്തിയ വിചാരണയിലും പീവീആര്‍ നാച്വറോ റിസോര്‍ട്ട് ഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കാനായില്ല. ഇതോടെ പീവീആര്‍ നാച്വറോ റിസോര്‍ട്ടിനു വേണ്ടി പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മ്മിച്ച 4 തടയണകളും പൊളിച്ചു നീക്കാന്‍ 2021 ആഗസ്റ്റ് 30ന് കോഴിക്കോട് കളക്ടര്‍ ഉത്തരവിട്ടു.

കളക്ടറുടെ ഉത്തരവ് പ്രകാരം തടയണ പൊളിക്കാതെ തടയണയിലെ വെള്ളം മാത്രം ഒഴുക്കിവിടുകയാണുണ്ടായത്. തടയണ പൊളിക്കാനുള്ള ഉത്തരവ് നിലനില്‍ക്കെ പി.വി അന്‍വര്‍ എം.എല്‍.എ തടയണകളും റിസോര്‍ട്ടും നിലനില്‍ക്കുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പന നടത്തി. തടയണകള്‍ പൊളിച്ചാല്‍ നീരുറവക്ക് കുറുകെ പണിത റോഡില്ലാതാകുമെന്നും തനിക്കും സമീപത്തുള്ളവര്‍ക്കും വഴിയില്ലാതാകുമെന്നു കാണിച്ച് കളക്ടറുടെ ഉത്തരവിനെതിരെ 2022ല്‍ ഷഫീഖ് ഹൈക്കോടതിയെ സമീപിച്ചു. തടയണകള്‍ പൊളിക്കല്‍ താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഷഫീഖ് ആലുങ്ങളിന്റെ അപേക്ഷയില്‍ അഡ്വ. ടി.ടി ഷാനിബയെ അഡ്വക്കറ്റ് കമ്മീഷനായി ഹൈക്കോടതി നിയോഗിച്ചു. അഡ്വക്കറ്റ് കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച കഴിഞ്ഞ ഏപ്രില്‍ 11ന് പരിസ്ഥിതി പ്രവര്‍ത്തകരെ തടയണ പ്രദേശത്തേക്ക് പ്രവേശിക്കാതെ തടഞ്ഞ് വെച്ചു. രേഖകള്‍ സമര്‍പ്പിക്കാനെത്തിയ പരാതിക്കാരന്‍ കെ.വി ജിജുവിനെയും കടത്തിവിട്ടില്ല.

തടയണയിലെ വെള്ളം ഒഴുക്കിവിട്ടതിനാല്‍ അപകടഭീഷണിയില്ലെന്നും തടയണയില്‍ വെളള്ളം ഉള്ളതുകൊണ്ടാണ് സമീപത്തെ വീടുകളിലെ കിണറുകളില്‍ വെള്ളം ലഭിക്കുന്നതെന്നും തടയണ പൊളിച്ചാല്‍ നാട്ടുകാര്‍ക്ക് വഴിയുണ്ടാകില്ലെന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്. കക്കാടംപൊയില്‍ സ്വദേശി കെ.വി ജിജു കേസില്‍ കക്ഷിചേര്‍ന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിശദമായ വാദങ്ങള്‍ക്കു ശേഷമാണ് തടയണകള്‍ ഉടന്‍ പൊളിച്ചുനീക്കാന്‍ ജസ്റ്റിസ് വി.ജി അരുണ്‍ ഉത്തരവിട്ടത്. ഭീഷണിയെയും മര്‍ദ്ദനത്തെയും വേട്ടയാടലുകളെയും കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍, മുരുഗേഷ് നരേന്ദ്രന്‍, കെ.വി ജിജു എന്നിവര്‍ നടത്തിയ നിയമപോരാട്ടമാണ് വിജയം കണ്ടത്.

Top