അനുഷ്‌ക്കയുടെ മറുപടിയില്‍ ഉത്തരം മുട്ടി ഫാറൂഖ് എന്‍ജിനീയര്‍ !

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ചായ വിവാദത്തിനെതിെര തുറന്നടിച്ച് ബോളിവുഡ് നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിശദീകരണ കുറിപ്പിലൂടെയാണ് അനുഷ്‌ക തുറന്നടിച്ചിരിക്കുന്നത്.

ഇതുവരെ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഇത്രയും കാലം ആരോപണങ്ങളിലെല്ലാം നിശബ്ദത പാലിക്കുകയായിരുന്നുവെന്നും, ഇനിയും നിശബ്ദത പാലിച്ചാല്‍ അത് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഊര്‍ജം പകരുകയെയുള്ളുവെന്നതിനാലാണ് ഇപ്പോള്‍ വിശദീകരണം നല്‍കുന്നതെന്നും അനുഷ്‌ക ശര്‍മ്മ പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമെ ഞാന്‍ വിദേശ പര്യടനങ്ങളില്‍ ഭര്‍ത്താവിനൊപ്പം പോയിട്ടുള്ളു. അതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ ടീം മീറ്റിങ്ങുകളില്‍ ഞാന്‍ പങ്കെടുക്കുന്നുവെന്നും സെലക്ഷനില്‍ ഇടപെടുന്നുവെന്നും വരെ ആരോപണങ്ങള്‍ ഉണ്ടായിട്ടും മൗനം പാലിച്ചത്. സ്വന്തമായി പണം ചിലവഴിച്ചാണ് വിദേശ പര്യടനങ്ങളില്‍ യാത്ര ചെയ്യുന്നത്. വിദേശ പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമിനു ഹൈക്കമ്മീഷണര്‍ക്കും പത്നിക്കുമൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ക്ഷണിച്ചതുകൊണ്ട് മാത്രമാണ് ഫോട്ടോ എടുക്കാന്‍ തയാറായതെന്നും അനുഷ്‌ക പറയുന്നു.

ഏറ്റവും ഒടുവിലായി ഉയര്‍ന്ന ആരോപണത്തിനും താരം മറുപടി നല്‍കിയിട്ടുണ്ട്. ലോകകപ്പില്‍ ഒരു മത്സരം കാണാന്‍ മാത്രമാണ് പോയത്. അതും ഫാമിലി ബോക്സില്‍ ഇരുന്നാണ് കണ്ടത്. അല്ലാതെ സെലക്ടര്‍മാര്‍ക്കൊപ്പമല്ലെന്നും അനുഷ്‌ക ശര്‍മ്മ വ്യക്തമാക്കി. ആര്‍ക്കെങ്കിലും സെലക്ഷന്‍ കമ്മിറ്റിയെക്കുറിമച്ചാ ബോര്‍ഡിനെക്കുറിച്ചോ അഭിപ്രായം പറയാനുണ്ടെങ്കില്‍ നേരിട്ട് പറയണമെന്നും തന്റെ പേര് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നും അനുഷ് കൂട്ടിച്ചേര്‍ത്തു.

താന്‍ സ്വയം പര്യാപ്തയും സ്വതന്ത്രയുമായ സ്ത്രീ ആണെന്നും. ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായി എന്ന് മാത്രമേ ഉള്ളുവെന്നും അനുഷ്‌ക പറഞ്ഞു. താന്‍ ചായ കുടിക്കാറില്ല, കാപ്പിയാണ് കുടിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ലോകകപ്പിനിടെ അനുഷ്‌കയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കലായിരുന്നു ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ പണിയെന്ന് മുന്‍ താരം ഫറൂഖ് എഞ്ചിനീയര്‍ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെയാണ് അനുഷ്‌ക ശര്‍മ്മ തുറന്നടിച്ച് രംഗത്തെത്തിയത്.

Top