അനുപമയുടെ കുഞ്ഞിനെ നേരിട്ട് ഏല്‍പ്പിച്ചത്, എല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രിക്ക് കത്ത് !

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ നേരിട്ട് ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നും, കുഞ്ഞിനെ അമ്മത്തൊട്ടില്‍ വഴി ലഭിച്ചതല്ലെന്നും മുഖ്യമന്ത്രിക്കു ശിശുക്ഷേമ സമിതിയിലെ ജീവനക്കാരുടെ കത്ത്.

2020 ഒക്ടോബര്‍ 22ന് രാത്രി 12.30നാണ് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനെ ലഭിക്കുന്നത്. സംഭവം നടന്ന ദിവസം അമ്മത്തൊട്ടില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന ഗുരുതരമായ ആരോപണവും കത്തില്‍ ജീവനക്കാര്‍ ഉന്നയിച്ചു.

അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഭയന്ന് പേരുവിവരം വെളിപ്പെടുത്താതെയാണ് എഴുതുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ, ഇക്കാര്യങ്ങളടക്കം പൊലീസ് അന്വേഷണത്തിന്റെ ഭാഗമാകും.

അമ്മത്തൊട്ടിലില്‍നിന്ന് കുഞ്ഞിനെ ലഭിച്ചു എന്നു പറയുന്നത് കള്ളമാണെന്നു കത്തില്‍ പറയുന്നു. അമ്മത്തൊട്ടില്‍ 2002ല്‍ സ്ഥാപിച്ചിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാല്‍ അവിടെനിന്നും പൊളിച്ചുമാറ്റി സമിതിയുടെ പഴയ കെട്ടിടത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്നു. അതിന്റെ സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹിതമായിരുന്നു. അതിനാലാണ് ഒക്ടോബര്‍ ആദ്യവാരം ലഭിച്ച കുഞ്ഞിനെ തൊട്ടിലിന്റെ പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ മുന്‍കൂര്‍ ഉറപ്പ് കൊടുത്തത് അനുസരിച്ച് അനുപമയുടെ മാതാപിതാക്കളും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവും ഒക്ടോബര്‍ 22ന് രാത്രി ആണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ കൊണ്ടുവരികയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സാണ് കുഞ്ഞിനെ വാങ്ങി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ കൊണ്ടുപോയത്.

തുടര്‍ന്ന്, തൈക്കാട് ആശുപത്രിയില്‍ കൊണ്ടുപോയ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി റജിസ്റ്ററില്‍ എഴുതിച്ചു. മലാല എന്നു പേരിട്ടു മാധ്യമങ്ങളില്‍ വാര്‍ത്തയും നല്‍കി. 23ന് മറ്റൊരു കുട്ടിയെയും അമ്മത്തൊട്ടിലിന്റെ മുന്‍വശത്ത് കിടത്തിപോയ നിലയില്‍ കിട്ടി.

ഇതെല്ലാം ഷിജുഖാന്റെ അനുയായിയായ സൂപ്രണ്ടിന് അറിയാമെന്നും കത്തില്‍ പറയുന്നു. എംഎസ്ഡബ്ല്യു വിദ്യാഭ്യാസ യോഗ്യത വേണ്ട ദത്തെടുക്കല്‍ കേന്ദ്രത്തിലെ അഡോപ്ഷന്‍ ഓഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള സൂപ്രണ്ടിനാണ് നല്‍കിയിരിക്കുന്നത്. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കി മാറ്റിയത് വിവാദമായപ്പോള്‍ സൂപ്രണ്ടാണ് തൈക്കാട് ആശുപത്രിയില്‍പോയി റജിസ്റ്ററില്‍ പെണ്‍കുട്ടി എന്നത് ആണ്‍കുട്ടിയായി മാറ്റി എഴുതിച്ച് മറ്റൊരു ഒപി ടിക്കറ്റ് വാങ്ങിയത്

തന്റെ മകളുടെ സമ്മതമില്ലാതെ കുട്ടിയെ ഉപേക്ഷിക്കാന്‍ ജയചന്ദ്രന്‍ എത്തിയപ്പോള്‍ ഭാവിയില്‍ വിവാദം ഉണ്ടാകുമെന്ന് അറിയിച്ച് ഷിജുഖാന്‍ പിന്തിരിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍, മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ച് വിവാദമാക്കി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തത്. അനുപമ കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയിലെത്തിയിട്ടും ആന്ധ്രയിലെ ദമ്പതികള്‍ക്ക് എന്തിനു കുട്ടിയെ നല്‍കി എന്ന് അന്വേഷിക്കണം.

മുതിര്‍ന്ന ജീവനക്കാര്‍ ഇക്കാര്യം ഷിജുഖാനെ അറിയിച്ചെങ്കിലും അവരെ സ്ഥാനത്തുനിന്ന് മാറ്റി. അനുപമ കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ 2020 ഒക്ടോബര്‍ 23ന് ലഭിച്ച പെലെ എഡിസണ്‍ എന്ന കുട്ടിയുടെ ഡിഎന്‍എ നല്‍കി അമ്മയെ കബളിപ്പിച്ചത് അന്വേഷിക്കണം. ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Top