സൈബര്‍ സഖാക്കള്‍ ആക്രമിക്കുന്നു; ഇനി സമരം സെക്രട്ടറിയേറ്റിനു മുന്നിലെന്ന്‌ അനുപമ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ ഡിസംബര്‍ പത്തിന് സമരം ചെയ്യുമെന്ന് അനുപമ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്ന് അനുപമ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രത്യക്ഷ സമരം എനിക്ക് ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. മനുഷ്യാവകാശ ദിനമാണ് ഡിസംബര്‍ പത്താം തീയതി. കുട്ടിക്കടത്ത് എന്നു പറയുന്നതു മനുഷ്യാവകാശ ലംഘനമാണ്. പത്താം തീയതി ഒരു സമരം തീരുമാനിച്ചിട്ടുണ്ട്. ബാക്കി സമരങ്ങളെക്കുറിച്ച് അന്നേ ദിവസം പ്രഖ്യാപിക്കുമെന്നും അനുപമ പറഞ്ഞു.

എനിക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതു സൈബര്‍ സഖാക്കളാണ്. ഒരു ഭാഗത്തുനിന്ന് പിന്തുണയുണ്ട്. മറ്റൊരു ഭാഗത്ത് സൈബര്‍ ആക്രമണവും നടക്കുന്നു. പ്രത്യക്ഷ സമരത്തില്‍നിന്ന് എനിക്ക് പിന്‍മാറേണ്ടിവരും. കുഞ്ഞിനെയും കൊണ്ടു സമരം ചെയ്യല്‍ സാധ്യമല്ല. പക്ഷേ ഇനിയുള്ള സമരത്തിലും വീര്യം ഒട്ടും കുറയില്ല. കുട്ടിക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അനുപമ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം കാര്യമായി എടുക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. കേസില്‍ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ഇപ്പോഴും പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. അതും അവരുടെ മനോഭാവത്തെയാണു കാണിക്കുന്നതെന്നും അനുപമ പറഞ്ഞു.

Top